യാത്രക്കാർ പാടുപെടും; ആകാശ എയർ ടിക്കറ്റ് നിരക്കുകൾ വർധിക്കും; ഇന്ധന സർചാർജ് ഏർപ്പെടുത്തി

ഇന്ന് അർധരാതി മുതൽക്കാണ് പുതിയ നിരക്കുവർധനവ് പ്രാബല്യത്തിൽ വരിക

ന്യൂ ഡൽഹി: ഇറാൻ - യുഎസ്, ഇസ്രയേൽ സംഘർഷം മൂർച്ഛിച്ചതോടെ ഇന്ധന സർചാർജും ഏർപ്പെടുത്താനൊരുങ്ങി ആകാശ എയർ. നാളെ മുതൽക്കുള്ള ടിക്കറ്റ് നിരക്കുകളിൽ ഇന്ധന സർചാർജും ആകാശ എയർ ഉൾപ്പെടുത്തും. 199 മുതൽ 1300 രൂപ വരെയാണ് ഇന്ധന സർചാർജ് ആയി ഈടാക്കുക.

ഇന്ന് അർധരാതി മുതൽക്കാണ് പുതിയ നിരക്കുവർധനവ് പ്രാബല്യത്തിൽ വരിക. പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ മൂലം വിമാന ഇന്ധനത്തിനുണ്ടായ വിലവർധനവാണ് ഇന്ധന സർചാർജ് ഏർപ്പെടുത്താൻ കാരണമായത് എന്നാണ് കമ്പനിയുടെ വിശദീകരണം. ഇതോടെ ആകാശ എയറിൽ ആഭ്യന്തര, അന്താരാഷ്ട്ര യാത്രകൾക്കുള്ള ചിലവേറും.

നിരവധി വിമാനകമ്പനികളാണ് പശ്ചിമേഷ്യൻ സംഘർഷം മൂലം ടിക്കറ്റ് നിരക്കുകളിൽ ഇന്ധന സർചാർജും ഉൾപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഇൻഡിഗോ ഇന്ധന സർചാർജ് ഉൾപ്പെടുത്തിയിരുന്നു. ഇന്ന് മുതൽക്ക് നിരക്കുകൾ പ്രാബല്യത്തിൽ വന്നിരുന്നു.

ഇന്ത്യക്കുള്ളിൽ 425 രൂപ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിനുള്ളിലും 425 രൂപ, പശ്ചിമേഷ്യ 900 രൂപ, ദക്ഷിണ-കിഴക്കൻ ഏഷ്യ & ചൈന - 1800 രൂപ, ആഫ്രിക്ക & പടിഞ്ഞാറൻ ഏഷ്യ 1800 രൂപ, യൂറോപ്പ് 2300 രൂപ എന്നിങ്ങനെയാണ് ഇൻഡിഗോയുടെ ഇന്ധന സർചാർജ് നിരക്കുകൾ. സാഹചര്യം മൂലമാണ് ഈ വർധനവെന്നും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഇൻഡിഗോ പറഞ്ഞിരുന്നു. സാഹചര്യങ്ങളിൽ മാറ്റം വരുമ്പോൾ നിരക്കുകൾ കുറയ്ക്കുമെന്നും ഇൻഡിഗോ വ്യക്തമാക്കിയിരുന്നു.

എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ്സും വിമാനനിരക്കുകൾക്ക് ഇന്ധന സർചാർജ് ഏർപ്പെടുത്തിയിരുന്നു. വിമാനക്കൂലിക്കൊപ്പം ആഭ്യന്തര സർവീസുകളിലെ ടിക്കറ്റിൽ 399 രൂപയാണ് അധികമായി ഈടാക്കുന്നത്.

ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഫ്‌ളൈറ്റുകൾക്ക് അധികമായി ചുമത്തുന്നത് 10ഡോളറാണ്. മാർച്ച് 18 മുതൽ യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്ക് സർചാർജ് ഈടാക്കും. യൂറോപ്പിലേക്ക് അധികചാർജ് 25 ഡോളറാണെങ്കിൽ നോർത്ത് അമേരിക്കൻ, ഓസ്‌ട്രേലിയൻ യാത്രയ്ക്ക് അധിക ചാർജ് 50 ഡോളറാണ്. ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളിലേക്ക് ഇന്ധന സർചാർജായി 20ഡോളറും ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് 30 ഡോളറും അധികമായി നൽകണം. എന്നാൽ ഹോങ്കോങ്ങ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള സർചാർജ് പ്രഖ്യാപിച്ചിരുന്നില്ല.

Content Highlights: Akasa Air plans to increase flight ticket prices by adding a fuel surcharge from tomorrow, citing rising aviation fuel costs amid tensions involving Iran, United States and Israel.

To advertise here,contact us