'കേന്ദ്ര സർക്കാരിന്റേത് നട്ടെല്ലില്ലാത്ത നിലപാട്, ഇന്ത്യ കാത്തുസൂക്ഷിച്ച അന്തസ്സും അഭിമാനവും നഷ്ടപ്പെടുത്തി'

'ഇനി അമ്മയെ കാണാനും ബാത്ത്റൂമിൽ പോകാനും അമേരിക്കയുടെ അനുമതി വേണോ'

ന്യൂഡൽഹി: ഇറാനെതിരെ ഇസ്രയേലും യുഎസും നടത്തുന്ന സംയുക്ത ആക്രമണത്തിൽ മൗനം തുടരുന്ന കേന്ദ്രസർക്കാർ നിലപാടിനെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരി അരുന്ധതി റോയ്.

ഇന്ത്യ പുലർത്തുന്ന മൃദു സമീപനത്തെ നട്ടെല്ലില്ലായ്മയെന്നും ഭീരുത്വവുമെന്നാണ് അരുന്ധതി റോയ് വിശേഷിപ്പിച്ചത്. പണ്ട് ദരിദ്ര രാജ്യമായിരുന്നപ്പോൾ ഇന്ത്യ കാത്തുസൂക്ഷിച്ചിരുന്ന അന്തസ്സും അഭിമാനവും ഇന്ന് നഷ്ടപ്പെട്ടുവെന്നും അവർ ചൂണ്ടികാട്ടി. ഡൽഹിയിലെ ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ് കേന്ദ്രസർക്കാർ നിലപാടിനെതിരെ അരുന്ധതി റോയ് ആഞ്ഞടിച്ചത്.

ഒരുകാലത്ത് നമ്മൾ പാവപ്പെട്ടവരുടെ രാജ്യമായിരുന്നെങ്കിലും നമ്മുക്ക് ആത്മാഭിമാനവും അന്തസ്സും ഉണ്ടായിരുന്നു. ഇന്ന് ഇന്ത്യ സമ്പന്ന രാജ്യമായി മാറിയെങ്കിലും ഭൂരിഭാ​ഗം ജനങ്ങളും ദരിദ്രരും തൊഴിലില്ലാത്തവരുമാണ്. അവർക്ക് ഭക്ഷണത്തിന് പകരം വിദ്വേഷവും നുണകളുമാണ് വിളമ്പുന്നത്. നമ്മുടെ അന്തസ്സും ധൈര്യവും ഇപ്പോൾ സിനിമകളിൽ മാത്രമായി ഒതുങ്ങിയിരിക്കുന്നുവെന്നും അരുന്ധതി റോയ് പ്രതികരിച്ചു.

മറ്റ് രാജ്യങ്ങളുടെ ഭരണാധികാരികളെ അമേരിക്ക തട്ടിക്കൊണ്ടുപോകുമ്പോഴും വധിക്കുമ്പോഴും അതിനെതിരെ ശബ്ദമുയർത്താൻ കഴിയാത്ത വിധം ഇന്ത്യൻ സർക്കാർ ഭീരുക്കളായി മാറിയിരിക്കുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ പോലും അമേരിക്കയുടെ അനുമതിക്കായി കാത്തുനിൽക്കുന്ന അവസ്ഥയാണ്. ഇനി അമ്മയെ കാണാനും ബാത്ത്റൂമിൽ പോകാനും അമേരിക്കയുടെ അനുമതി വേണോയെന്നും അരുന്ധതി റോയ് ചോദിച്ചു.

Content highlights: ‘Spineless and gutless’: Arundhati Roy tears into Indian govt over its silence on Iran

To advertise here,contact us