തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗാളിനെ ലക്ഷ്യമിടുന്നു, പ്രോട്ടോകോൾ ലംഘനം ഉണ്ടായിട്ടില്ല; മമത ബാനർജി

രാഷ്ട്രപതി പങ്കെടുത്ത ചടങ്ങിൽ സംഘാടന പിഴവുണ്ടായെങ്കിൽ അതിന് കാരണം പരിപാടി സംഘടിപ്പിച്ച സ്വകാര്യ സംഘടനയാണെന്നും മമത

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ദ്രൗപതി മുർമു പങ്കെടുത്ത പരിപാടിയുമായി ബന്ധപ്പെട്ട പ്രോട്ടോകോൾ വിവാദത്തിലടക്കം പ്രതികരിച്ച് മുഖ്യമന്ത്രി മമത ബാനർജി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ലക്ഷ്യമിടുകയാണെന്നും രാഷ്ട്രപതിയുടെ പരിപാടിയിൽ പ്രോട്ടോകോൾ ലംഘനം ഉണ്ടായിട്ടില്ലെന്നും മമത പറഞ്ഞു. ചടങ്ങിൽ എന്തെങ്കിലും സംഘാടന പിഴവുണ്ടായെങ്കിൽ അതിന് കാരണം പരിപാടി സംഘടിപ്പിച്ച സ്വകാര്യ സംഘാടനയാണെന്നും മമത ബാനർജി പറഞ്ഞു.

'ശനിയാഴ്ച പശ്ചിമ ബംഗാളിൽ നടന്ന രാഷ്ട്രപതിയുടെ പരിപാടിയിൽ പ്രോട്ടോക്കോൾ ലംഘനം ഉണ്ടായിട്ടില്ല. പരിപാടിയിൽ എന്തെങ്കിലും കെടുകാര്യസ്ഥത ഉണ്ടായെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംഘാടകർക്കും എയർപോർട്ട് അതോറിറ്റിക്കുമാണ്. രാഷ്ട്രപതിയെയും ഇന്ത്യൻ ഭരണഘടനയെയും ഞങ്ങൾ വളരെയേറെ ബഹുമാനിക്കുന്നുണ്ട്, അതിനെ ഞങ്ങൾ അമ്മയായാണ് കണക്കാക്കുന്നത്. ഇതിൽ ഞങ്ങളെ കുറ്റപ്പെടുത്തരുത്.' എന്നായിരുന്നു മമതയുടെ പ്രതികരണം.

അതേസമയം വിഷയത്തിൽ രൂക്ഷ പ്രതികരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്. തൃണമൂൽ കോൺഗ്രസിന്റെ അഹങ്കാരവും വൃത്തികെട്ട രാഷ്ട്രീയം കളിക്കാനുള്ള ശ്രമവും ബംഗാളിലെ ജനങ്ങൾ ഉടൻ തകർക്കുമെന്നും രാഷ്ട്രപതിക്കെതിരായ അപമാനം രാജ്യവും നാരീശക്തിയും ക്ഷമിക്കില്ലെന്നും മോദി ഡൽഹിയിലെ പൊതുപരിപാടിയിൽ സംസാരിക്കവെ പറഞ്ഞു. രാഷ്ട്രപതിയെ അപമാനിച്ചത് വേദനയുണ്ടാക്കുന്നു. ടിഎംസി രാഷ്ട്രപതിയെയും പാവനമായ പരിപാടിയെയും ബഹിഷ്‌കരിച്ചെന്നും മോദി ആരോപിച്ചു. എന്നാൽ വിവാദം മുറുകുന്നതിനിടെ വിലക്കയറ്റത്തിൽ കേന്ദ്ര സർക്കാരിനെതിരെ കൊൽക്കത്തയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ സാന്താൾ വിഭാഗക്കാർക്കൊപ്പം മമത നൃത്തം ചെയ്തു.

ബംഗാളിൽ സാന്താൾ ഗോത്രവിഭാഗവുമായി ബന്ധപ്പെട്ട സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ രാഷ്ട്രപതി, ചടങ്ങിന്റെ നടത്തിപ്പിൽ അതൃപ്തി പ്രകടിപ്പിച്ചതാണ് വിവാദങ്ങളുടെ തുടക്കം. സംഘാടകർക്ക് ചെറിയ വേദി നൽകിയെന്ന് ആരോപിച്ച രാഷ്ട്രപതി, ഇതിൽ സംസ്ഥാന നേതൃത്വത്തെ വിമർശിക്കുകയും ചെയ്തിരുന്നു. രാഷ്ടപതി മുഖ്യാതിഥിയായുള്ള ഗോത്ര വിഭാഗത്തെ കേന്ദ്രീകരിച്ചുള്ള പരിപാടിയിൽ മമതയോ മറ്റ് മന്ത്രിമാരോ എന്തുകൊണ്ടാണ് എത്താതിരുന്നതെന്ന് മുർമു ചോദിച്ചിരുന്നു. മമത ബാനർജിക്ക് തന്നോട് എന്താണ് ദേഷ്യമെന്നും മുർമു ചോദിച്ചിരുന്നു. പ്രോട്ടോകോൾ പ്രകാരം സംസ്ഥാനത്തെത്തിയ രാഷ്ട്രപതിയെ സ്വീകരിക്കേണ്ടത് മുഖ്യമന്ത്രിയാണ്. എന്നാൽ സിലിഗുരി മേയർ ഗൗതംദേബ് മാത്രമാണ് മുർമുവിനെ സ്വീകരിക്കാനെത്തിയത്.

ഫാസിദേവയിൽ നടത്താനിരുന്ന പരിപാടി സ്ഥലസൗകര്യം കുറവാണെന്ന പ്രാദേശിക ഭരണകൂടത്തിന്റെ എതിർപ്പിനെ തുടർന്ന് ബഗ്ഡോഗ്ര വിമാനത്താവളത്തിനടുത്തുള്ള എയർപോർട്ട് അതോറിറ്റി ഗ്രൗണ്ടിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഫാസിദേവയിലെ സ്ഥലം സന്ദർശിച്ച രാഷ്ട്രപതി ഇവിടെ അഞ്ച് ലക്ഷം പേരെ ഉൾക്കൊള്ളാനുള്ള വ്യാപ്തിയുണ്ടെന്നും വേദി മാറ്റിയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും പറഞ്ഞിരുന്നു. പിന്നാലെ ഈ മേഖലയിലെ സാന്താൾ വിഭാഗക്കാർക്കും ഗോത്രവർഗക്കാർക്കും വികസനം ലഭിക്കുന്നുണ്ടോയെന്നും മുർമു ചോദിച്ചിരുന്നു. തനിക്ക് അങ്ങനെ തോന്നുന്നില്ല. സാന്താൾ വിഭാഗം ഒന്നിക്കുന്നതോ പുരോഗതി കൈവരിക്കുന്നതോ വിദ്യാഭ്യാസം നേടുന്നതോ ചിലർക്ക് ഇഷ്ടമല്ലായിരിക്കാമെന്നും മുർമു പറഞ്ഞിരുന്നു. രാഷ്ട്രപതിയുടെ പ്രസംഗ വീഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ രാഷ്ട്രപതിയുടെ വാക്കുകൾ രാഷ്ട്രീയ പ്രേരിതമാണെന്നും പാർട്ടി അജണ്ട നിറവേറ്റുന്നതിനായി ബിജെപി രാഷ്ട്രപതി പദവി ദുരുപയോഗം ചെയ്യുകയാണെന്നെന്നും മമത ബാനർജി വിമർശിച്ചിരുന്നു.

Content Highlights: West Bengal Chief Minister Mamata Banerjee addressed the controversy over an alleged insult to President Droupadi Murmu, stating that the issue was being used to target the state ahead of the upcoming assembly elections

To advertise here,contact us