ന്യൂഡൽഹി: ഇറാനെതിരായ സൈനിക നീക്കങ്ങള്‍ക്കായി അമേരിക്കൻ നാവിക സേന ഇന്ത്യൻ നാവിക താവളങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്നാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. ഇന്ത്യൻ നാവിക താവളങ്ങൾ അമേരിക്ക ഉപയോഗിച്ചുവെന്ന് വിവിധ അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
മുൻ യുഎസ് ആർമി കേണൽ ഡഗ്ലസ് മാക്‌ഗ്രെഗർ ഒരു അമേരിക്കൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ അവകാശവാദം ഉന്നയിച്ചത്. ഇറാന്റെ ആക്രമണങ്ങളിൽ തങ്ങളുടെ തുറമുഖങ്ങളും നാവിക താവളങ്ങളും നശിപ്പിക്കപ്പെട്ടതിനാൽ യുഎസ് നാവികസേനയ്ക്ക് ഇന്ത്യൻ തുറമുഖങ്ങളെ ആശ്രയിക്കേണ്ടി വരുന്നുവെന്നായിരുന്നു അദേഹം പറഞ്ഞത്. എന്നാൽ, ഈ പ്രസ്താവന പൂർണ്ണമായും തെറ്റാണെന്നും ഇത്തരം കെട്ടിച്ചമച്ച കാര്യങ്ങൾ വിശ്വസിക്കരുതെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ വസ്തുതാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകി. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഫാക്ട് ചെക്ക് ചെയ്യുന്ന എക്സ് പേജിലൂടെയാണ് ഇന്ത്യ ഇക്കാര്യത്തിൽ പ്രതികരണം രേഖപ്പെടുത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ച ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കൻ തീരത്തോട് ചേർന്ന് യുഎസ് അന്തർവാഹിനിയുടെ ആക്രമണത്തിൽ ഇറാന്റെ യുദ്ധക്കപ്പലായ ഐആർഐഎസ് ദേന മുങ്ങിയിരുന്നു. ഈ സംഭവത്തിൽ 87 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇന്ത്യയുമായുള്ള സൗഹൃദ സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഈ കപ്പൽ. ഇതിന് പിന്നാലെയാണ് ഇറാനെതിരായ ആക്രമണങ്ങൾക്ക് യുഎസ് നാവികസേന ഇന്ത്യയുടെ നാവികതാവളങ്ങൾ ഉപയോഗിക്കുന്നതായുള്ള പ്രചാരണങ്ങൾ വന്നത്.
അതേസമയം പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ഇന്ത്യ ശക്തമായ ആശങ്ക രേഖപ്പെടുത്തി. എല്ലാ വിഭാഗങ്ങളും സംയമനം പാലിക്കണമെന്നും സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് സമാധാന ചർച്ചകളിലേക്ക് നീങ്ങണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
Content Highlights: Indian Ministry of External Affairs denies reports that US Navy is using Indian naval bases for military operations against Iran