നാഗ്പൂർ: ഹോളി ആഘോഷത്തിനിടെ കളിച്ചുകൊണ്ട് തൻറെ മേൽ കളർ വിതറിയ കൊച്ചുമകൻറെ ശരീരത്തിലേക്ക് മുത്തശ്ശി തിളച്ചവെള്ളമൊഴിച്ചു. ബുധനാഴ്ച രാവിലെ നാഗ്പൂരിലെ കോരാഡി എന്ന പ്രദേശത്താണ് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലാണ്. കുട്ടിയുടെ അരയ്ക്ക് താഴെ ഗുരുതരമായ പൊള്ളലേറ്റു. പിന്നാലെ മുത്തശ്ശി സിന്ധു താക്കറേയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഹോളി ദിവസം വീടിന് പുറത്ത് മുത്തശ്ശിക്ക് സമീപം നിന്ന് കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെ പെയിന്റ് സ്പ്രേ കൊണ്ടാണ് കുട്ടി മുത്തശ്ശിയുടെ ശരീരത്തിലേക്ക് നിറം വിതറിയത്. കുട്ടിയുടെ അമ്മയുടെ അമ്മയാണ് സിന്ധു താക്കറേ. അപ്പോൾ ഉണ്ടായ പ്രകോപനമാണ് അങ്ങനെ പെരുമാറാൻ കാരണമെന്നാണ് കസ്റ്റഡിയിലെടുത്ത സിന്ധു താക്കറേ മൊഴി നൽകിയിരിക്കുന്നത്. 45ശതമാനം പൊള്ളലേറ്റ കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഹോളി വിറക് കൊണ്ട് ചൂടാക്കിയ വെള്ളം ബക്കറ്റിൽ നിറച്ച് നടന്നുവരുമ്പോഴാണ് കുട്ടി സിന്ധുവിന്റെ ദേഹത്ത് കളർ വിതറിയത്.
തിളച്ച വെള്ളം വീണ് പൊള്ളലേറ്റ കുട്ടി വേദന കൊണ്ട് പുളയുന്നതും സമീപത്തുണ്ടായിരുന്ന മറ്റൊരു സ്ത്രീ തണുത്തവെള്ളം കുട്ടിയുടെ ശരീരത്തിലേക്ക് ഒഴിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് സിന്ധുവിനെതിരെ പൊലീസ് കേസെടുത്തത്.
Content Highlights: A four-year-old boy sustained burn injuries after his grandmother allegedly poured hot water on him