മത്സരപരീക്ഷയ്ക്ക് തയ്യാറെടുക്കാൻ സമ്മർദ്ദം ചെലുത്തി; പിതാവിനെ കൊന്ന് കഷ്ണങ്ങളാക്കി ഡ്രമ്മിൽ സൂക്ഷിച്ച് മകൻ

കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും താഴത്തെ നിലയിലെ മുറിയില്‍ എത്തിച്ച മൃതദേഹം പ്രതി കഷ്ണങ്ങളായി മുറിച്ച് ഡ്രമ്മില്‍ ഒളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു

ലഖ്‌നൗ: അച്ഛനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി വീട്ടിനുള്ളിലെ ഡ്രമ്മില്‍ സൂക്ഷിച്ച് മകന്‍. ബിസിനസുകാരനായ മാനവേന്ദ്ര പ്രസാദ് സിംഗിനെയാണ് 20കാരനായ മകന്‍ കൊലപ്പെടുത്തിയത്. ഫെബ്രുവരി 20 മുതല്‍ മാനവേന്ദ്ര പ്രസാദിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ലഭിച്ച പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കവെ മകനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതക വിവരം പുറത്തുവന്നത്.

ബി കോം വിദ്യാര്‍ത്ഥിയായ അക്ഷത്ത് പ്രതാപ് സിംഗ് ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. തര്‍ക്കത്തിനിടെ ഫെബ്രുവരി 20ന് പുലര്‍ച്ചെ 4.30ന് പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് അക്ഷത്തിന്റെ മൊഴി. മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ അച്ഛന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും ഇതില്‍ പ്രകോപിതനായാണ് കൊലപ്പെടുത്തിയതെന്നും അക്ഷത് പൊലീസിനോട് പറഞ്ഞു.

കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും താഴത്തെ നിലയിലെ മുറിയില്‍ എത്തിച്ച മൃതദേഹം പ്രതി കഷ്ണങ്ങളായി മുറിച്ച് ഡ്രമ്മില്‍ ഒളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ചില ശരീരഭാഗങ്ങള്‍ ഗ്രാമത്തിന്റെ പല ഭാഗങ്ങളില്‍ ഉപേക്ഷിക്കുകയും ബാക്കി ഡ്രമ്മില്‍ സൂക്ഷിക്കുകയുമായിരുന്നു. ഫൊറന്‍സിക് സംഘം ഉള്‍പ്പെടെ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.

Content Highlights: son killed his father for ressuring him to prepare for competitive exam at lucknow

To advertise here,contact us