ലക്‌നൗ: സ്വയം പ്രഖ്യാപിത ഗോ സംരക്ഷകൻ ബിട്ടു ബജ്‌രംഗിയെ വിവാഹവാഗ്ദാനം നൽകി പറ്റിച്ചെന്ന് പരാതി. തന്റെ അയൽക്കാരന്റെ ബന്ധുവായ ബണ്ടി പറ്റിച്ചെന്നാണ് പരാതി. വിവാഹത്തിന്റെ പേരിൽ നൽകിയ 30,000 രൂപയും നഷ്ടപ്പെട്ടുവെന്നും പരാതിയിലുണ്ട്.
തനിക്ക് വിവാഹം കഴിക്കണമെന്ന് ബിട്ടു ബണ്ടിയെ അറിയിക്കുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. കാര്യം അറിഞ്ഞതോടെ അധികം വൈകാതെതന്നെ ബണ്ടി ബിട്ടുവിന് വധുവിനെ തിരയാനാരംഭിച്ചു. വധുവിനെ കണ്ടെത്തുന്നതിന്റെ ഭാഗമായി റാണി എന്ന യുവതിയെ ബിട്ടുവിന് പരിചയപ്പെടുത്തി നൽകുകയും ചെയ്തു. പിന്നീട് റാണിയും ബണ്ടിയും കൂടെ ബിട്ടുവുമായി നിരവധി പെൺകുട്ടികളെ കണ്ടെങ്കിലും അവരെയൊന്നും ബിട്ടുവിന് ഇഷ്ടമായില്ല.
എന്നാൽ പിന്നീട് ഒരിക്കൽ ബിട്ടുവിന് ഇഷ്ടപ്പെട്ട ഒരു യുവതിയെ അവർ കണ്ടെത്തി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വധുവും വധുവിന്റെ കുടുംബവുമൊത്ത് റാണിയും ബണ്ടിയും ബിട്ടുവിന്റെ വീട്ടിലെത്തി. ഫെബ്രുവരി ഏഴിന് വിവാഹം നിശ്ചയിക്കുകയും ചെയ്തു. വധുവിന് തുണിത്തരങ്ങൾ വാങ്ങാൻ 30,000 രൂപ നൽകുകയും ചെയ്തു. എന്നാൽ വിവാഹ വേദിയിലെത്തിയപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല.
വധുവിനെ വിളിച്ചെങ്കിലും തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു മറുപടി എന്നാണ് ബിട്ടു പരാതിയിൽ പറയുന്നത്. കല്യാണ ഒരുക്കങ്ങളുടെ ഭാഗമായി 1.20 ലക്ഷം രൂപ ബിട്ടു റാണിക്കും ബണ്ടിക്കും നൽകേണ്ടതായിരുന്നു. ബിട്ടുവിന്റെ പരാതിയിൽ നിലവിൽ ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ഇരുവരും നിലവിൽ ഒളിവിലാണ് എന്നാണ് വിവരം.
Content Highlights: A complaint has been filed against Bittu Bajrangi, a self-proclaimed cow protector, alleging that he was cheated under the pretext of marriage. According to the complaint, a person named Bunty, who is reportedly a relative of his neighbour, deceived him by making false promises of marriage