ന്യൂഡല്‍ഹി: 2014 മുതല്‍ 2026 വരെ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഒരു 'സുവര്‍ണ്ണ കാലഘട്ടം' ആയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാന സംഘര്‍ഷ മേഖലകളിലെ അക്രമങ്ങള്‍ രാജ്യം ഗണ്യമായി തടഞ്ഞുവെന്നും അത് പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി പൊലീസിന്റെ 79-ാമത് സ്ഥാപക ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അമിത് ഷാ.
2014 ന് മുമ്പ്, മൂന്ന് പ്രധാന വെല്ലുവിളികള്‍ ആഭ്യന്തര സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തിയിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. കശ്മീര്‍, വടക്കുകിഴക്കന്‍ മേഖല, ഏകദേശം 11 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മാവോയിസ്റ്റ് ബാധിത പ്രദേശങ്ങള്‍ എന്നിവയായിരുന്നു പ്രശ്‌നമായിരുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷം, കശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, മാവോയിസ്റ്റ് ബാധിത പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ അക്രമം 80% കുറയ്ക്കുന്നതില്‍ ഇന്ത്യ വിജയിച്ചു. ഇവിടെ നിന്നും അക്രമം പൂര്‍ണമായും ഇല്ലാതാവുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെഡലുകള്‍ വിതരണം ചെയ്യുകയും പൊതുജന സുരക്ഷയുടെ കാര്യത്തിലുള്ള സേനയുടെ സമര്‍പ്പണത്തിനെയും പങ്കിനെയും അമിത് ഷാ അഭിനന്ദിക്കുകയും ചെയ്തു. വിവിധ പദ്ധതികളുടെ ഉദ്ഘാടനവും അമിത് ഷാ നിര്‍വഹിച്ചു. 368 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ പുതുതായി നിര്‍മ്മിച്ച ആസ്ഥാനവും ഉദ്ഘാടനം ചെയ്തു.
സേഫ് സിറ്റി പദ്ധതിയുടെ ആദ്യ ഘട്ടവും ഉദ്ഘാടനം ചെയ്തു. ഏകദേശം 857 കോടി ചെലവിൽ നിർമ്മിച്ച ആധുനിക ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ കമ്മ്യൂണിക്കേഷൻ ആൻഡ് കമ്പ്യൂട്ടർ സെന്റർ ഡൽഹിയിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 'സേഫ് സിറ്റി' പദ്ധതി വരും ദിവസങ്ങളിൽ ഡൽഹിയുടെ സുരക്ഷ മെച്ചപ്പെടുത്തുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Amit Shah described the period from 2014 to 2026 as a golden period for India’s internal security