ന്യൂഡൽഹി: ബാബരി മസ്ജിദ് പുനര്‍നിര്‍മ്മിക്കാമെന്നത് ഒരിക്കലും നടക്കാത്ത സ്വപ്നമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബാബരി മസ്ജിദ് സ്വപ്നം കാണുന്നവർ രാജ്യത്തെ നിയമം പാലിക്കണമെന്നും അത്തരമൊരു ദിവസം ഒരിക്കലും വരില്ലെന്നുമായിരുന്നു യോഗി ആദിത്യനാഥിൻ്റെ പരാമർശം.
ഇന്ന് ബരാബങ്കിയിലെ ഒരു പ്രത്യേക പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു യോഗിയുടെ ഈ പരാമർശം. 'ബാബരി മസ്ജിദ് സ്വപ്നം കാണുന്നവരോട് ഒന്നേ പറയാനുള്ളു, അങ്ങനൊരു ദിവസം ഒരിക്കലും ഉണ്ടാകില്ല, അതൊരു നടക്കാത്ത കാര്യമാണ്. രാജ്യത്തിൻ്റെ നിയമം അനുസരിച്ച് ജീവിക്കാൻ പഠിക്കൂ. നിയമം ലംഘിക്കുന്നവരുടെ വഴി നരകമായിരിക്കും' എന്നായിരുന്നു
യോഗിയുടെ പ്രസ്താവന.
രാമഭക്തർക്ക് നേരെ വെടിയുതിർക്കുന്നവർക്ക് ഇവിടെ സ്ഥാനമില്ലെന്നും അവർ രാമദ്രോഹികളാണെന്നും യോഗി പറഞ്ഞു. 1990 നവംബറിൽ ബാബറി മസ്ജിദ് പൊളിക്കാൻ അയോധ്യയിലേക്ക് പോയ 'കർസേവകർക്ക്' നേരെ ഉത്തർപ്രദേശ് പൊലീസ് വെടിയുതിർത്ത സംഭവത്തെക്കുറിച്ച് പരാമർശിച്ചായിരുന്നു യോഗിയുടെ പ്രസ്താവന.
1992 ഡിസംബര്‍ ആറിനായിരുന്നു ബിജെപിയുടെയും വിഎച്ച്പിയുടെയും നേതാക്കൾ 400 വര്‍ഷം പഴക്കമുള്ള ബാബരി പള്ളി തകർത്തത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇന്ത്യയില്‍ ഉടനീളം നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ രണ്ടായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്.
നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ സുപ്രീം കോടതി വിധി പ്രകാരം മസ്ജിദ് നിലനിന്ന സ്ഥലം കേസിലെ കക്ഷികളായ ഹിന്ദു സംഘടനകള്‍ക്ക് വിട്ട് നല്‍കി. പള്ളി നിര്‍മിക്കാനായി കേസിലെ ഏറ്റവും വലിയ മുസ്ലിം സംഘടനയായ സുന്നി വഖഫ് ബോര്‍ഡിന് അഞ്ചേക്കര്‍ സ്ഥലം നല്‍കാനും ഉത്തരവ് ഇറക്കിയിരുന്നു. 2020ല്‍ അവ്യക്തമായ തെളിവുകള്‍ ചൂണ്ടിക്കാട്ടി കേസിലെ 32 പ്രതികളെയും പ്രത്യേക സിബിഐ കോടതി വെറുതെ വിട്ടു.
അതേവര്‍ഷം ഫെബ്രുവരിയില്‍ 'ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര' ട്രസ്റ്റിനുള്ള നിര്‍ദ്ദേശത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്‍ പ്രഖ്യാപനം നടത്തി. ഒടുവില്‍ ഈ വര്‍ഷം ജനുവരി 22ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയും നടന്നു. എന്നാല്‍ സുപ്രീം കോടതി നിര്‍ദേശിച്ച സ്ഥലത്ത് പുതിയ പള്ളിയുടെ പണി തുടങ്ങാന്‍ ഇതുവരെ സാധിച്ചിട്ടില്ല.Content Highlights: Babri Masjid is a dream that will never happen': Yogi Adityanath