'നാം നരേന്ദര്‍, കാം സറണ്ടര്‍'; ഇന്ത്യ-അമേരിക്ക വ്യാപാര കരാറില്‍ നരേന്ദ്രമോദിയെ പരിഹസിച്ച് ജയറാം രമേശ്

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നരേന്ദ്രമോദി നടത്തിയ എല്ലാ ആലിംഗനങ്ങളും ഫോട്ടോഷൂട്ടുകളും കൊണ്ട് കാര്യവുമുണ്ടായില്ലെന്നും ജയറാം രമേശ്

ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള ഇന്ത്യയുടെ വ്യാപാര കരാർ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്. 'നാം നരേന്ദര്‍, കാം സറണ്ടര്‍ (പേര് നരേന്ദര്‍, ജോലി കീഴടങ്ങല്‍) എന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് എക്‌സില്‍ കുറിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നരേന്ദ്രമോദി നടത്തിയ എല്ലാ ആലിംഗനങ്ങളും ഫോട്ടോഷൂട്ടുകളും കൊണ്ട് കാര്യവുമുണ്ടായില്ലെന്നും ജയറാം രമേശ് പറഞ്ഞു.

ഇന്ത്യ ഇനി റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യില്ല. ഇന്ത്യ നേരിട്ടോ അല്ലാതെയോ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയാല്‍ 25 ശതമാനം പിഴ വീണ്ടും ചുമത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരിക്കുന്നുവെന്നും ജയറാം രമേശ് പറഞ്ഞു. അതേസമയം കോണ്‍ഗ്രസിനെതിരെ ബിജെപി രംഗത്തെത്തി. ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ രാജ്യത്തിന് ഗുണം ചെയ്യുമെന്നും പ്രതിപക്ഷം എപ്പോഴും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ എതിര്‍ക്കുകയാണെന്നും ബിജെപി വിമര്‍ശിച്ചു.

മോദിയുടെ നേതൃത്വത്തിന് കീഴില്‍ ഇന്ത്യ ഒരു ആഗോള ഡീല്‍ മേക്കറായി മാറുന്നതില്‍ കോണ്‍ഗ്രസിന് അസഹിഷ്ണുതയാണെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. എംഎസ്എംഇ, കര്‍ഷകര്‍, ഇന്ത്യയുടെ സാമ്പത്തികം തുടങ്ങിയ കാര്യങ്ങളിലെ ഇന്ത്യയുടെ വളര്‍ച്ചയെ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് നിരന്തരം എതിര്‍ക്കുന്നതെന്നും ഭണ്ഡാരി ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് ഇന്ത്യ-അമേരിക്ക വ്യാപാര കരാറില്‍ ഒപ്പുവെച്ചത് സംബന്ധിച്ച സംയുക്തപ്രസ്താവന ഇരുരാജ്യങ്ങളും പുറത്തുവിട്ടത്. കരാര്‍ യാഥാര്‍ത്ഥ്യമായതോടെ അമേരിക്കയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുകയും ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിരുന്ന തീരുവ 18 ശതമാനമാക്കി കുറയ്ക്കുകയും ചെയ്തു.

Content Highlights:Naam Narender, Kaam Surrender jairam ramesh mocks PM Narendra Modi

To advertise here,contact us