ന്യൂഡൽഹി: ഡൽഹിയിലെ ജനക്പുരിയിൽ നിർമാണ പ്രവർത്തനങ്ങള്‍ക്കായി ജല അതോറിറ്റി കുഴിച്ച കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കുഴിയിൽ അപ്പാച്ചേ RTR 200 ബൈക്കിന് സമീപം മരിച്ച് കിടക്കുന്ന യുവാവിന്റെ ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. ഹെൽമറ്റും റൈഡിങ് ജാക്കറ്റും കയ്യുറകളും ധരിച്ച നിലയിലായിരുന്നു മൃതദേഹം. കുഴിക്ക് ഒരു കുളത്തിന്‍റെ വീതിയുണ്ടെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
കമൽ എന്ന യുവാവാണ് മരിച്ചത്. ജനക്പുരിയിലെത്തിയെന്ന് വീട്ടിൽ വിളിച്ച് യുവാവ് അറിയിച്ചിരുന്നു. പിന്നീട് ഇയാളെ കുറിച്ച് ഒരു വിവരവും ലഭിക്കാതിരുന്ന സാഹചര്യത്തിൽ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ്ഓഫ് ആയിരുന്നുവെന്ന് കുടുംബം പറയുന്നു.
ഡൽഹി ജല അതോറിറ്റിയുടെ നിർമാണ പ്രവർത്തനങ്ങൾ സംഭവ സ്ഥലത്ത് നടന്നുവരികയാണ്. സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി എഎപി രംഗത്തെത്തി. അപകടം സംഭവിച്ച യുവാവ് ഒരു സഹായവും ലഭിക്കാതെ രാത്രി മുഴുവൻ ആ കുഴിക്കുള്ളിൽ അകപ്പെട്ടെന്നും നോയിഡയിൽ നടന്ന അപകടത്തിൽ നിന്നും സർക്കാർ പാഠം പഠിച്ചിട്ടില്ലെന്നും എഎപി നേതാവും മുൻ എംഎൽഎയുമായ സൗരഭ് ഭരദ്വാജ് പ്രതികരിച്ചു.
യുവാവിനെ കാണാതായതോടെ പൊലീസ് സ്‌റ്റേഷനുകൾ കയറിയിറങ്ങി സഹായം തേടിയെന്ന് കുടുംബം പറയുന്നു. കമലിന്‍റെ ഫോണിന്‍റെ അവസാന ലൊക്കേഷൻ ഏതാണെന്ന് മനസിലാക്കിയ പൊലീസ് ഇക്കാര്യം കുടുംബത്തെ അറിയിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ലായിരുന്നു.
മണിക്കൂറുകൾക്ക് ശേഷം ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് ഡൽഹി പൊലീസ് വീട്ടുകാരെ അറിയിക്കുകയാണ് ഉണ്ടായത്. ദിവസങ്ങൾക്ക് മുമ്പ് 27കാരനായ സോഫ്റ്റ്‌വെയര്‍ എൻജിനീയർ യുവരാജ് മെഹ്ത, കാറില്‍ സഞ്ചരിക്കവേ വെള്ളം നിറഞ്ഞ കുഴിയിൽ വീണ് മരിച്ചിരുന്നു.
Content highlights: A motorcyclist died after his bike fell into a pit-like hole on a Delhi road