അങ്കണവാടിയില്‍ തേനീച്ച ആക്രമണം; ഇരുപതോളം കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ച് ജീവനക്കാരി; പിന്നാലെ ദാരുണാന്ത്യം

ടാര്‍പോളിനും തന്റെ സാരിയുമെല്ലാം ഉപയോഗിച്ച് കുട്ടികളെ പൊതിഞ്ഞ് തന്റെ ശരീരത്തോട് ചേര്‍ത്തുപിടിച്ച് അങ്കണവാടി കെട്ടിടത്തിനുളളിലേക്ക് എത്തിക്കുകയായിരുന്നു

ഭോപ്പാല്‍: തേനീച്ച ആക്രമണത്തില്‍ ഇരുപതോളം കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ച ശേഷം മരണത്തിന് കീഴടങ്ങി അങ്കണവാടി ജീവനക്കാരി. മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലുളള റാണിപൂരിലാണ് സംഭവം. കുട്ടികളെ രക്ഷിക്കുന്നതിനിടെ ഇവർക്ക് തേനീച്ചയുടെ കുത്തേറ്റിരുന്നു. പിന്നാലെയായിരുന്നു മരണം. മടവാട പഞ്ചായത്തിലെ അങ്കണവാടിയിലെ കുട്ടികള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. തേനീച്ചകള്‍ കുട്ടികളെ പൊതിയുന്നത് കണ്ട അങ്കണവാടി ജീവനക്കാരിയായ കാഞ്ചന്‍ബായ് മുറ്റത്ത് കിടന്ന ടാര്‍പോളിനും തന്റെ സാരിയുമെല്ലാം ഉപയോഗിച്ച് കുട്ടികളെ പൊതിഞ്ഞ് തന്റെ ശരീരത്തോട് ചേര്‍ത്തുപിടിച്ച് അങ്കണവാടി കെട്ടിടത്തിനുളളിലേക്ക് എത്തിക്കുകയായിരുന്നു.

നൂറുകണക്കിന് തേനീച്ചകള്‍ ശരീരമാസകലം പൊതിഞ്ഞുവെങ്കിലും കാഞ്ചന്‍ അവസാനത്തെ കുഞ്ഞിനെയും അങ്കണവാടിക്ക് അകത്ത് സുരക്ഷിതമായി എത്തിക്കുന്നതുവരെ പിന്മാറിയില്ല. ശബ്ദം കേട്ട് സമീപവാസികള്‍ ഓടിയെത്തുമ്പോഴേക്കും തേനീച്ചകളുടെ കുത്തേറ്റ് അവശയായ കാഞ്ചന്‍ കുഴഞ്ഞുവീണിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വലിയ വിലാപയാത്രയായാണ് ഗ്രാമവാസികള്‍ കാഞ്ചന്‍ബായുടെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു കാഞ്ചന്‍ എന്നും അവരുടെ കുടുംബത്തിന് സര്‍ക്കാര്‍ മതിയായ സഹായം നല്‍കണമെന്നും ഗ്രാമവാസികള്‍ ആവശ്യപ്പെട്ടു.

Content Highlights: Anganwadi worker sacrifices her life to save children from bee attack and dies

To advertise here,contact us