രാജ്യത്ത് ബിജെപിക്കെതിരെ ശരിക്കും പോരാടുന്നത് മമത ബാനർജി മാത്രം; പുകഴ്ത്തി അഖിലേഷ് യാദവ്

മമതയെ സന്ദർശിച്ച ശേഷമായിരുന്നു അഖിലേഷിന്റെ പ്രതികരണം

ന്യൂ ഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ഇൻഡ്യ സഖ്യകക്ഷി നേതാവുമായ മമത ബാനർജിയെ പുകഴ്ത്തി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഈ രാജ്യത്ത് ബിജെപിക്കെതിരെ ശരിക്കും പോരാടുന്ന ഒരാൾ ഉണ്ടെങ്കിൽ അത് മമതയാണെന്നും, ഇങ്ങനെയാണ് ബിജെപിയെ നേരിടേണ്ടത് എന്നുമായിരുന്നു അഖിലേഷിന്റെ പുകഴ്ത്തൽ. മമതയെ സന്ദർശിച്ച ശേഷമായിരുന്നു അഖിലേഷിന്റെ പ്രതികരണം.

ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ബംഗാളിന് മാത്രമായി പ്രത്യേക നിയമങ്ങൾ ഉണ്ടാക്കുകയാണെന്നും അഖിലേഷ് യാദവ് വിമർശിച്ചു. തീവ്ര വോട്ടർ പട്ടിക പരിഷ്കരണം എന്ന പേരിൽ ബംഗാളിൽ എൻആർസി നടപ്പിലാക്കുകയാണ്. കൂടുതൽ പേരെ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാക്കുന്നതിന് പകരം ആളുകളെ അവർ പുറത്താക്കുകയാണ്. ഇഡി, സിബിഐ, ഇൻകം ടാക്സ് എന്നിവർ ദീദിക്കെതിരെ വരുമ്പോൾ ഒറ്റക്കെട്ടാണ് എന്നും അഖിലേഷ് യാദവ് പറഞ്ഞു.

ബംഗാളിൽ മതേതര സഖ്യം ഒരുമിച്ച് ഇലക്ഷനെ നേരിടുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അഖിലേഷ് യാദവ് പറഞ്ഞു. രാജ്യത്തിന്റെ വ്യക്തിത്വത്തെ പേറുന്ന മതേതര സഖ്യം ബംഗാൾ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്ന് തനിക്കുറപ്പാണ്. ദീദിയുടെ ഭരണത്തിൽ ബംഗാൾ മറ്റൊരു സംസ്ഥാനമാണ് എന്നത് ബിജെപി മറന്നിരിക്കുകയാണ്. ഇവിടുത്തെ ജനങ്ങൾ വെറുപ്പിൽ വിശ്വസിക്കുന്നവരല്ല, ഒരുമയിൽ വിശ്വസിക്കുന്നവരാണ് എന്നും അഖിലേഷ് യാദവ് പറഞ്ഞു.

Content Highlights: Akhilesh Yadav praised Mamata Banerjee, saying she is the only leader truly fighting the BJP in the country.

To advertise here,contact us