ന്യൂഡൽഹി: 1984 സിഖ് വിരുദ്ധ കലാപത്തിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സജ്ജൻ കുമാറിനെ കുറ്റവിമുക്തനാക്കി ഡൽഹി ഹൈക്കോടതി. സിഖ് വിരുദ്ധ കലാപത്തിനിടെ തലസ്ഥാനത്തെ ജനക്പുരി, വികാസ്പുരി പ്രദേശങ്ങളിൽ അക്രമത്തിന് പ്രേരിപ്പിച്ച കേസിലാണ് മുൻ കോൺഗ്രസ് എംപിയെ കോടതി കുറ്റവിമുക്തനാക്കിയത്.റൗസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി ഡിഗ് വിനയ് സിംഗാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരി 25 നാണ് വിചാരണ കോടതി സജ്ജൻ കുമാറിനെ ജീവപര്യന്ത തടവിന് ശിക്ഷിച്ചത്.
2015 ഫെബ്രുവരിയിൽ, കലാപ കേസുകൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കുമാറിനെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ജനക്പുരിയിലും വികാസ്പുരിയിലും നടന്ന അക്രമങ്ങളിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.1984 നവംബർ 1 ന് സോഹൻ സിംഗ്, മരുമകൻ അവ്താർ സിംഗ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ജനക്പുരിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. 1984 നവംബർ 2 ന് ഒരു ജനക്കൂട്ടം ഗുർചരൺ സിംഗ് എന്നയാളെ തീകൊളുത്തിയ കേസിലാണ് രണ്ടാമത്തെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
അതേസമയം 2023 ഓഗസ്റ്റിൽ ഡൽഹി കോടതി രണ്ട് കേസുകളിലെയും കൊലപാതകം, ക്രിമിനൽ ഗൂഢാലോചന കുറ്റങ്ങൾ ഒഴിവാക്കിയപ്പോൾ, കലാപം ഉണ്ടാക്കൽ, വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തൽ എന്നീ കുറ്റങ്ങൾ കുമാറിനെതിരെ ചുമത്തിയിരുന്നു.
ഈ കേസിൽ കുറ്റവിമുക്തനായെങ്കിലും സജ്ജൻ കുമാറിന് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയില്ല.1984ലെ കലാപവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ഡൽഹി ഹൈക്കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു. കലാപത്തിനിടെ പാലം കോളനിയിൽ അഞ്ച് സിഖുകാരെ കൊലപ്പെടുത്തിയ കേസിലാണ് ജീവപര്യന്തം തടവ് ലഭിച്ചത് . 2018 മുതൽ ശിക്ഷ അനുഭവിക്കുന്ന കുമാർ ഇപ്പോൾ തിഹാർ ജയിലിലാണ്.
1984 ഒക്ടോബർ 31-ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സിഖ് അംഗരക്ഷകർ കൊലപ്പെടുത്തിയതിനെ തുടർന്നാണ് 1984-ലെ കലാപം പൊട്ടിപ്പുറപ്പെട്ടത്. തലസ്ഥാനത്ത് മാത്രം കുറഞ്ഞത് 2,800 പേരെങ്കിലും കൊല്ലപ്പെട്ടു.
Content Highlights: The Delhi High Court acquitted Sajjan Kumar in a case linked to the 1984 anti-Sikh riots.