യു പിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി വൈദികന്‍ ആല്‍ബിന്‍ ജയില്‍മോചിതനായി

കാണ്‍പൂരിലെ വീട്ടില്‍ പളളിയുണ്ടാക്കി ആളുകളെ വീട്ടിലെത്തിച്ച് മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരാണ് ആല്‍ബിനെതിരെ പരാതി നല്‍കിയത്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി വൈദികന്‍ ആല്‍ബിന്‍ ജയില്‍ മോചിതനായി. മജിസ്‌ട്രേറ്റ് കോടതിയാണ് ആല്‍ബിന് ജാമ്യം അനുവദിച്ചത്. ജനുവരി പതിമൂന്നിനാണ് മതപരിവര്‍ത്തനം ആരോപിച്ച് യുപി പൊലീസ് ആല്‍ബിനെ അറസ്റ്റ് ചെയ്തത്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി എന്നതുള്‍പ്പെടെ ഗുരുതരമായ വകുപ്പുകളായിരുന്നു യുപി പൊലീസ് വൈദികനെതിരെ ചുമത്തിയത്.

കാണ്‍പൂരിലെ വീട്ടില്‍ പളളിയുണ്ടാക്കി ആളുകളെ വീട്ടിലെത്തിച്ച് മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരാണ് ആല്‍ബിനെതിരെ പരാതി നല്‍കിയത്. പ്രതിഷേധിച്ചവരെ വൈദികന്‍ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു പൊലീസ് കേസെടുത്തത്. കാണ്‍പൂരിലെ ജയിലിലായിരുന്നു ആല്‍ബിനെ പാര്‍പ്പിച്ചിരുന്നത്. തിരുവനന്തപുരം സ്വദേശിയായ ആല്‍ബിന്റെ ഭാര്യയെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു.

Content Highlights: Malayali priest Albin, arrested in UP on charges of religious conversion, released from jail

To advertise here,contact us