രണ്ടുപേർക്കൊപ്പം കിടപ്പ് മുറിയിൽ കണ്ടെന്ന് ഭർത്താവ്; യുപിയിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു

ഭാര്യയെ രണ്ട് പുരുഷൻമാർക്കൊപ്പം കിടപ്പുമുറിയിൽ കണ്ടതിനെ തുർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി

ലഖ്‌നൗ: ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ യുവാവ് സ്വയം പൊലീസിൽ കീഴടങ്ങി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം നടന്നത്. ഭാര്യയെ രണ്ട് പുരുഷൻമാർക്കൊപ്പം കിടപ്പുമുറിയിൽ കണ്ടതിനെ തുർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. നാല് മാസം മുമ്പായിരുന്നു ഇരുവരും പ്രണയിച്ച് വിവാഹിതരായത്. മൃതദേഹം ഒരു പുതപ്പിൽ പൊതിഞ്ഞ് വച്ച ശേഷം പ്രതി പൊലീസിൽ കീഴടങ്ങുകയായിരുന്നു. പ്രതിയായ സച്ചിൻ സിംഗ് കഴിഞ്ഞ ഒരു മാസമായി ഭാര്യ ശ്വേത സിങ്ങിനൊപ്പം ഒരു വാടക മുറിയിൽ താമസിച്ച് വരികയായിരുന്നു. വർഷങ്ങളായി പ്രണയത്തിലായിരുന്ന ഇവർ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് രജിസ്റ്റർ വിവാഹം നടത്തിയത്.

ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയിരുന്നുവെന്നാണ് പ്രതി സച്ചിൻ പൊലിസിന് മൊഴി നൽകിയിരിക്കുന്നത്. വാടക മുറിക്ക് അടുത്ത മുറികളിലെ യുവാക്കളുമായാണ് അടുപ്പമെന്നും സച്ചിൻ ആരോപിച്ചു. മഹാരാജ്പൂരിലെ ഒരു എഞ്ചിനീയറിംഗ് കോളേജിന് സമീപമുള്ള രണ്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുമായി അവിഹിത ബന്ധമുണ്ടെന്നും പ്രതി പൊലിസിന് മൊഴി നൽകി. രണ്ട് ദിവസം മുമ്പ് താൻ നാട്ടിലേക്ക് പോവുകയാണെന്നും അന്ന് രാത്രി തിരിച്ച് വരില്ലെന്നും സച്ചിൻ ഭാര്യയെ അറിയിച്ചു. എന്നാൽ രാത്രി അപ്രതീക്ഷിതമായി തിരിച്ചെത്തിയ അയാൾ ഭാര്യ രണ്ടു പേരോടൊപ്പം കട്ടിലിൽ കിടക്കുന്നതായി കണ്ടതായി അവകാശപ്പെട്ടു. മൊബൈൽ ഫോണിൽ വീഡിയോ പകർത്താൻ ശ്രമിച്ചെങ്കിലും ഭാര്യ തന്നെ ആക്രമിക്കാൻ പുരുഷന്മാരെ പ്രകോപിപ്പിച്ചതായും പ്രതി ആരോപിച്ചു. വഴക്കിനെ തുടർന്ന് പൊലീസ് എത്തി എല്ലാവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. പിന്നീട് ദമ്പതികൾ തമ്മിലുള്ള പ്രശ്നം പറഞ്ഞ് തീർത്ത പൊലീസ് ഇരുവരെയും വിട്ടയയ്ക്കുകയും യുവാക്കളെ കസ്റ്റഡിയിൽ വെയ്ക്കുകയുമായിരുന്നു.

എന്നാൽ വീട്ടിലേക്ക് മടങ്ങിയ ശേഷം കസ്റ്റഡിയിലുള്ള യുവാക്കളെ വിട്ടയക്കാൻ ഭാര്യ തന്നെ സമ്മർദ്ദത്തിലാക്കിയതായും വിസമ്മതിച്ചാൽ തന്നെ ഉപേക്ഷിച്ച് അവരോടൊപ്പം താമസിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പ്രതി പൊലിസിന് മൊഴി നൽകി. തർക്കത്തിൽ രോഷാകുലനായി, ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി സച്ചിൻ പറഞ്ഞു. മൃതദേഹം ഒരു പുതപ്പിൽ പൊതിഞ്ഞ് വാടക മുറിയിൽ ഉപേക്ഷിച്ചു. പിറ്റേന്ന്, അയാൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി കുറ്റം സമ്മതിക്കുകയായിരുന്നു.

പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പ്രാഥമിക പരിശോധനയ്ക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. അതേസമയം, കേസ് പോലീസ് കൈകാര്യം ചെയ്ത രീതിയെ കുറിച്ച് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. പ്രതിയെ നേരത്തെ വിട്ടയച്ചില്ലായിരുന്നെങ്കിൽ കൊലപാതകം തടയാമായിരുന്നുവെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

Content Highlights: Four months into marriage, UP man finds wife with 2 men, kills her

To advertise here,contact us