528 സീറ്റുകളിൽ മത്സരിച്ച് 312 സീറ്റുകളിൽ വിജയിച്ച് കോണ്‍ഗ്രസ്;മഹാരാഷ്ട്രയിൽ സടകൊഴിഞ്ഞ സിംഹമല്ലെന്ന് തെളിയിച്ചു

ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിനും മഹാരാഷ്ട്രയില്‍ നിന്ന് ചില നല്ല വാര്‍ത്തകളുണ്ട്.

മുംബൈ: മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയമാണ് നേടിയത്. 25 വര്‍ഷത്തിന് ശേഷം ശിവസേനയുടെ കോട്ടയായ മുംബൈ പിടിച്ചെടുത്തു. എന്നാല്‍ ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിനും മഹാരാഷ്ട്രയില്‍ നിന്ന് ചില നല്ല വാര്‍ത്തകളുണ്ട്.

ഒറ്റക്ക് മത്സരിച്ച കോണ്‍ഗ്രസിന് സീറ്റുകളുടെ എണ്ണത്തില്‍ മൂന്നാമത്തെ കക്ഷിയാവാന്‍ കഴിഞ്ഞു. ഉദ്ദവ് താക്കറേയുടെ ശിവസേനയേക്കാളും ഇരു എന്‍സിപികളേക്കാളും സീറ്റുകളില്‍ വിജയിച്ചത് കോണ്‍ഗ്രസാണ്.

29 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ 2869 സീറ്റുകളിലെ 1,425 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. 399 സീറ്റുകളിലാണ് ബിജെപിയുടെ ഘടകകക്ഷിയായ ഏക്‌നാഥ് ഷിന്‍ഡെയുടെ 399 സീറ്റുകളില്‍ വിജയിച്ചത്. 324 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. 167 സീറ്റുകളിലാണ് അജിത്ത് പവാറിന്റെ എന്‍സിപി വിജയിച്ചത്. ശിവസേന ഉദ്ദവ് താക്കറേ വിഭാഗം 153 സീറ്റുകളില്‍ വിജയിച്ചു. ശരദ് പവാറിന്റെ എന്‍സിപിക്ക് വളരെ കുറഞ്ഞ സീറ്റുകളില്‍ മാത്രമേ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ.

ആകെയുള്ള 2869 സീറ്റുകളില്‍ 528 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. അതില്‍ 312 സീറ്റുകളിലാണ് വിജയിച്ചത്. അഞ്ച് മുനിസിപ്പാലിറ്റികളിലാണ് കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ഭീവണ്ടി, നിസാംപൂര്‍,കോലാപ്പൂര്‍,അമരാവതി,ചന്ദ്രാപൂര്‍, ലാത്തൂര്‍ എന്നീ കോര്‍പ്പറേഷനുകളിലാണിത്.

ലാത്തൂരില്‍ ആകെയുള്ള 70ല്‍ 43 സീറ്റുകളിലും വിജയിച്ചാണ് കോണ്‍ഗ്രസ് ഭരണം നേടിയത്. 22 സീറ്റുകളില്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാന്‍ കഴിഞ്ഞത്. 1999ന് ശേഷമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇനിയുള്ള തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് ഒറ്റക്കായിരിക്കും മത്സരിക്കുകയെന്നാണ് പാര്‍ട്ടി നേതൃത്വം ഇപ്പോള്‍ പറയുന്നത്.

Content Highlights: maharashtra congress contests 528 seats and wins 312 seats marking major electoral success

To advertise here,contact us