കേരളത്തിലും വന്ദേഭാരതിൽ കിടന്ന് പോകാം; സ്ലീപ്പർ ട്രെയിനുകൾ ഉടന്‍ വരും; നിലപാട് വ്യക്തമാക്കി റെയിൽവേ മന്ത്രി

കേരളത്തിലേക്ക് എപ്പോഴാണ് സ്ലീപ്പര്‍ ട്രെയിനുകള്‍ അനുവദിക്കുകയെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല

ന്യൂഡല്‍ഹി: കേരളത്തില്‍ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അനുവദിക്കുമെന്ന് കേന്ദ്ര റെയില്‍മന്ത്രി അശ്വിനി വൈഷ്ണവ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും വന്ദേഭാരത് ട്രെയിനുകള്‍ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കേരളത്തിലേക്ക് എപ്പോഴാണ് സ്ലീപ്പര്‍ ട്രെയിനുകള്‍ അനുവദിക്കുകയെന്ന് മന്ത്രി പറഞ്ഞില്ല.

കേരളത്തിന് നേരത്തെ തന്നെ രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ അനുവദിച്ചിട്ടുണ്ടെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. അതേസമയം ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ എത്തിച്ചു. ട്രെയിന്‍ മന്ത്രി സന്ദര്‍ശിക്കുകയും ചെയ്തു. ഈ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ ആദ്യ സര്‍വീസ് ഉദ്ഘാടനം ചെയ്യും.

കൊല്‍ക്കത്ത-ഗുവാഹത്തി റൂട്ടിലെ ആദ്യ സര്‍വീസായിരിക്കും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക. അസമിലെ രണ്ടും പശ്ചിമ ബംഗാളിലെ ഏഴ് ജില്ലകളിലൂടെയുമാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുക. 2300 രൂപയാണ് ടിക്കറ്റ് നിരക്ക്. ആയിരം കിലോമീറ്ററിന് മുകളിലുള്ള ദീര്‍ഘദൂര യാത്രയ്ക്കാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ അനുവദിച്ചത്. 180 കിലോമീറ്റര്‍ വരെ വേഗതയില്‍ ഓടുന്ന വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഡിസൈന്‍ ചെയ്തതും നിര്‍മിച്ചതും ഇന്ത്യയിലാണ്. ഇതില്‍ 16 കോച്ചുകളാണുണ്ടാവുക.

പുതിയ സര്‍വീസ് ബിസിനസ് ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമല്ല കുടുംബങ്ങള്‍, വിദ്യാര്‍ത്ഥികള്‍, വിനോദസഞ്ചാരികള്‍ എന്നിവര്‍ക്കും ഏറ്റവും സൗകര്യപ്രദവും വേഗതയുമേറിയ യാത്ര തെരഞ്ഞടുക്കാം എന്നതാണ് ഈ സര്‍വീസിന്റെ പ്രത്യേകതയെന്നും വാര്‍ത്താ സമ്മേളനത്തില്‍ അശ്വിനി വൈഷ്ണവ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങള്‍, സുരക്ഷാ ക്രമീകരണങ്ങള്‍, ആധുനിക യാത്രാനുഭവം എന്നിവ ഉറപ്പുനല്‍കുന്ന വലിയൊരു നാഴികക്കല്ലാണ് ഈ സര്‍വീസെന്നും മന്ത്രി വ്യക്തമാക്കി. കോട്ട -നാഗ്ഡ സെക്ഷനിലാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ നിര്‍മാണം പൂര്‍ത്തിയായത്. പതിനാറ് കോച്ചുകളാണ് ട്രെയിനിനുള്ളത്. ഇതില്‍ 11 ത്രീ ടയര്‍ എസി കോച്ചുകള്‍, നാല് ടു ടയര്‍ കോച്ചുകള്‍, ഒരു ഫസ്റ്റ് എസി കോച്ച് എന്നിങ്ങനെയാണ് സജ്ജീകരിച്ചിരിക്കുന്നത്. 823 യാത്രികരെ വഹിക്കാനുള്ള ശേഷിയുണ്ട്(3AC- 611, 2AC -188. 1AC -24).

3ACയിലെ യാത്രാക്കൂലി ഏകദേശം 2300 രൂപയാണ്. ഇതില്‍ ഭക്ഷണവും ഉള്‍പ്പെടും. 2ACയില്‍ ഏകദേശം 3000 രൂപയും ഫസ്റ്റ് ACയില്‍ 3600 രൂപയുമാണ് യാത്രക്കൂലി കണക്കാക്കിയിരിക്കുന്നത്. യാത്രക്കാരുടെ സൗകര്യത്തിന് അനുസരിച്ച് സജ്ജീകരിച്ച ബര്‍ത്തുകളാണ് ഇതിലുള്ളത്. ഓട്ടോമാറ്റിക്ക് ഡോറും ശബ്ദം മലിനീകരണവും ഒഴിവാക്കിയുള്ള യാത്രയാണ് റെയില്‍വേയുടെ വാഗ്ദാനം.

വിശാലമായ ഇന്റീരിയര്‍, ആധുനികരീതിയിലുള്ള ലൈറ്റിങ്, യൂസര്‍ ഫ്രണ്ട്‌ലി സൗകര്യങ്ങള്‍ എന്നിവയും ഇതിന്റെ പ്രത്യേകതയാണ്. സുരക്ഷയുമായി ബന്ധപ്പെട്ട് കവച് ആന്റി കൊളീഷന്‍ സിസ്റ്റം, എമര്‍ജന്‍സി ടോക്ക് ബാക്ക് സിസ്റ്റം എന്നിവയുമുണ്ട്. കോച്ചുകളില്‍ ഡിസ്ഇന്‍ഫെക്റ്റന്റ് ടെക്‌നോളജിയാണ് ശുചീകരണവുമായി ബന്ധപ്പെട്ടുള്ള പ്രധാന സജ്ജീകരണം. ഡ്രൈവറിന്റെ ക്യാബിനിലും അത്യാധുനിക സുരക്ഷാ സിസ്റ്റമാണുള്ളത്. എയ്‌റോഡൈനാമിക്ക് എക്സ്റ്റീരിയറും ഓട്ടോമാറ്റിക്ക് എക്‌സ്റ്റീരിയര്‍ പാസഞ്ചര്‍ ഡോറുമാണുള്ളത്.

Content Highlights: Union Minister Ashwini Vaishnaw announced that Vande Bharat sleeper trains will soon be permitted to operate in Kerala

To advertise here,contact us