ഫരീദാബാദില്‍ യുവതിയെ സംഘം വലിച്ചെറിഞ്ഞത് അതിവേഗത്തില്‍ പാഞ്ഞ വാനില്‍ നിന്ന്; തലയ്ക്കും മുഖത്തും ഗുരുതര പരിക്ക്

യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ, മൊഴി രേഖപ്പെടുത്താൻ ആയിട്ടില്ല

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ യുവതി നേരിട്ടത് അതിക്രൂര പീഡനം. മുഖത്തും തലയിലുമായി ഗുരുതരമായി പരിക്കേറ്റ 28കാരി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇതിനിടെ യുവതി പീഡിപ്പിക്കപ്പെട്ട വാനിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. നിരവധി വാഹനങ്ങൾ പാർക്ക് ചെയ്ത സ്ഥലംവഴി വാഹനം പോകുന്നത് ദൃശ്യത്തിലുണ്ട്.

തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. സെക്ടർ 23ലെ സുഹൃത്തിന്റെ വീട്ടിൽനിന്ന് മടങ്ങിയ യുവതി കല്യാൺപുരിയിലെ മെട്രോ ചൗക്കിലേക്ക് വാഹനം കാത്തുനിൽക്കുകയായിരുന്നു. ഇതിനിടെ മെട്രോ ചൗക്കിൽ വിടാമെന്ന് വിശ്വസിപ്പിച്ച് രണ്ടുപേർ യുവതിയെ വാനിൽ കയറ്റി. എന്നാൽ യുവാക്കാൾ വാനിനുള്ളിൽവെച്ച് യുവതിയെ അതിക്രൂരമായി പീഡിപ്പിച്ചു. മൂന്ന് മണിക്കൂറോളമാണ് യുവതിയെ പ്രതികൾ വാഹനത്തിൽ തടഞ്ഞുവെച്ച് യാത്ര ചെയ്തത്. പുലർച്ചെ മൂന്ന് മണിയോടെ ഓടിക്കൊണ്ടിരുന്ന വാനിൽനിന്നും യുവതിയെ പ്രതികൾ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. മുഖത്തും തലയിലും പരിക്കേറ്റ് രക്തം ഒഴുകുന്ന നിലയിലായിരുന്നു യുവതി. മുഖത്ത് മാത്രം 12ഓളം സ്റ്റിച്ച് ഉണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 90 കിമീ വേഗതയിൽ സഞ്ചരിച്ച വാനിൽനിന്നും രാജാചൗക്ക് മേഖലയിലാണ് യുവതിയെ പ്രതികൾ പുറത്തേക്ക് വലിച്ചിട്ടത്.

യുവതി തന്റെ സഹോദരിയെ ഫോണിൽ വിളിച്ചതോടെയാണ് വിവരം കുടുംബം അറിഞ്ഞത്. ഉടൻ ബന്ധുക്കൾ സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. യുവതിയുടെ മൊഴി ഇതുവരെ രേഖപ്പെടുത്താനായിട്ടില്ല. വിവാഹിതയായ യുവതിക്ക് മൂന്ന് കുട്ടികളുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. വാനുമായി ബന്ധപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു.

Content Highlights : faridabad case; cctv footages out, women have 12 stiches on the face

To advertise here,contact us