മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ്; തൂത്തുവാരി മഹായുതി, ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി

തകർന്നടിഞ്ഞ് മഹാ വികാസ് അഘാഡി, തെരഞ്ഞെടുപ്പ് കമ്മീഷന് വിമർശനം

മുംബൈ: മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റവുമായി ഭരണകക്ഷിയായ മഹായുതി. അതേസമയം മഹാ വികാസ് അഘാഡിക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചില്ല. 246 മുനിസിപ്പൽ കൗൺസിലുകളിലേക്കും 42 നഗർ പഞ്ചായത്തുകളിലേക്കുമായി നടന്ന തെരഞ്ഞെടുപ്പിൽ 214 തദ്ദേശ സ്ഥാപനങ്ങളിൽ ബിജെപി നേതൃത്വം നൽകുന്ന ഭരണകക്ഷികൂടിയായ മഹായുതി സഖ്യം മുന്നേറുകയാണ്. ഇതിൽ 129ലും ബിജെപി വിജയം ഉറപ്പിച്ചുകഴിഞ്ഞു. ഇതോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറി.53 സീറ്റിൽ ശിവസേനയും 32 സീറ്റിൽ എൻസിപിയുമാണ് ലീഡ് ചെയ്യുന്നത്. എന്നാൽ 52 സീറ്റുകളിൽ മാത്രമാണ് മഹാ വികാസ് അഘാഡി സഖ്യം മുന്നിലുള്ളത്.

അതേസമയം മഹായുതി സഖ്യത്തിന്റെ വിജയത്തിനെതിരെ ശിവസേന (യുബിടി) രംഗത്തെത്തി. മഹായുതിയുടെ വിജയത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒത്താശ ചെയ്തുവെന്നാണ് ആരോപണം.

എന്നാൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്‌നാഥ് ഷിൻഡെയ്ക്കും എൻസിപി നേതാവ് അജിത് പവാറിനുമുള്ള ബിജെപിയുടെ മുന്നറിയിപ്പാണ് തെരഞ്ഞെടുപ്പെന്ന് കോൺഗ്രസ് നേതാവ് ഹർഷ് വർധൻ സപ്കാൽ പറഞ്ഞു. ബിജെപി ഈ രണ്ട് കക്ഷികളെയും പുറത്താക്കി സംസ്ഥാനം മുഴുവൻ പിടിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാർഷിക പ്രതിസന്ധിയും സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിലെ ന്യൂനതകളും തെരഞ്ഞെടുപ്പ് വിഷയമായി മഹാ വികാസ് അഘാഡി ഉയർത്തിയിരുന്നെങ്കിലും വോട്ടിൽ ഇതൊന്നും പ്രതിഫലിച്ചില്ല. 2024ലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വർഷം തികയുമ്പോഴാണ് തദ്ദേശ തെരഞ്ഞെടുപ്പിലും മഹായുതി ആധിപത്യം സ്വന്തമാക്കുന്നത്.

Content Highlights: maharashtra local bodies election; BJP emerged as the single party

To advertise here,contact us