ബെംഗളൂരു: പ്രാവുകള്‍ക്ക് പൊതുസ്ഥലങ്ങളില്‍ വെച്ച് തീറ്റ കൊടുക്കുന്നത് നിരോധിക്കാനൊരുങ്ങി കര്‍ണാടക. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. പക്ഷികളുടെ കാഷ്ഠവും തൂവലുകളും മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉള്‍പ്പെടെയുളള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊതുസ്ഥലത്ത് പ്രാവുകള്‍ക്ക് തീറ്റ കൊടുക്കുന്നത് നിരോധിക്കാനൊരുങ്ങുന്നത്. അനിയന്ത്രിതമായി തീറ്റ കൊടുക്കുന്നത് പ്രാവുകള്‍ ഉള്‍പ്പെടെയുളള പക്ഷികളുടെ എണ്ണം ക്രമാതീതമായി കൂടുന്നതിനും അത് മനുഷ്യര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതിനും കാരണമായിട്ടുണ്ടെന്നും ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
പക്ഷികള്‍ക്ക് തീറ്റ കൊടുക്കുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ നഗരവികസന വകുപ്പിന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളോ ശല്യമോ ഉണ്ടാക്കുന്ന തരത്തില്‍ പ്രാവുകള്‍ക്ക് തീറ്റ കൊടുക്കുന്നത് നിരോധിക്കണം, അംഗീകൃത എന്‍ജിഒകളുടെയോ ചാരിറ്റബിള്‍ സംഘടനകളുടെയോ കീഴില്‍ ഫീഡിംഗ് സോണുകളില്‍ മാത്രം തീറ്റ കൊടുക്കുക, പക്ഷികള്‍ കൂട്ടത്തോടെ എത്തുന്നത് തടയാനായി തീറ്റ കൊടുക്കുന്ന സമയം നിയന്ത്രിക്കുക. നിയന്ത്രണങ്ങള്‍ ലംഘിച്ച് പ്രാവുകള്‍ക്ക് തീറ്റ കൊടുക്കുന്നവര്‍ക്ക് സ്ഥലത്ത് വെച്ച് തന്നെ പിഴ ഈടാക്കുക, മുന്നറിയിപ്പ് നല്‍കുക, ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുക്കുക എന്നിവയാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. ജനങ്ങളുടെ സുരക്ഷയ്ക്കായാണ് തീരുമാനമെന്നാണ് സര്‍ക്കാറിന്റെ വാദം. എന്നാൽ സർക്കാരിന്റെ തീരുമാനം മൃഗ- പക്ഷി സ്‌നേഹികള്‍ക്കിടയില്‍ വിമര്‍ശനത്തിനിടയായിട്ടുണ്ട്.
Content Highlights: Karnataka to ban feeding pigeons in public places