ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവുമായി ബന്ധപ്പെട്ട രേഖകൾ പ്രധാനമന്ത്രിയുടെ മ്യൂസിയം ആൻഡ് ലൈബ്രറിയിൽ (പിഎംഎംഎൽ) നിന്ന് നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. ഈ വിഷയത്തിൽ മാപ്പ് പറയണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിന് മറുപടിയായിട്ടായിരുന്നു പിഎംഎംഎല്ലിൻ്റെ പ്രതികരണം. എക്സ് പോസ്റ്റിലൂടെയായിരുന്നു സാംസ്കാരിക മന്ത്രാലയം പ്രതിപക്ഷത്തിന്റെ അവകാശവാദങ്ങൾ നിരാകരിക്കുകയും വിവാദം സ്വകാര്യ കുടുംബ കത്തിടപാടുകളുമായി ബന്ധപ്പെട്ടതാണെന്ന് വിശദീകരിക്കുകയും ചെയ്തത്.
സോണിയ ഗാന്ധിയുടെ അഭ്യർത്ഥന പ്രകാരം നെഹ്റുവിൻ്റെ കത്തുകൾ കൈമാറിയിരുന്നുവെന്നും എക്സ് പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. 'ജവഹർലാൽ നെഹ്‌റുവിന്റെ എല്ലാ സ്വകാര്യ കുടുംബ കത്തുകളും കുറിപ്പുകളും തിരികെ എടുക്കാൻ അനുവദിക്കണമെന്ന് സോണിയ ഗാന്ധിയുടെ പ്രതിനിധിയായ എം വി രാജൻ 2008 ഏപ്രിൽ 29-ന് അയച്ച ഒരു കത്തിൽ അഭ്യർത്ഥിച്ചിരുന്നു. ഈ അഭ്യർത്ഥനയെത്തുടർന്ന്, 'നെഹ്‌റുവിന്റെ സ്വകാര്യ പേപ്പറുകളുടെ 51 കാർട്ടണുകൾ 2008-ൽ സോണിയ ഗാന്ധിക്ക് കൈമാറി' എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
ഇവ കൈമാറുന്നതിനായി 2025 ജനുവരി 28 നും 2025 ജൂലൈ 3 നും അയച്ച കത്തുകൾ ഉൾപ്പെടെ ഈ രേഖകൾ തിരികെ നൽകുന്നതിനായി പിഎംഎംഎൽ സോണിയ ഗാന്ധിയുടെ ഓഫീസുമായി തുടർച്ചയായ കത്തിടപാടുകൾ നടത്തിയിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
നെഹ്‌റു പേപ്പേഴ്‌സ് എവിടെയാണെന്ന് അറിയാവുന്നതിനാൽ പിഎംഎംഎല്ലിൽ നിന്ന് അവ 'കാണാതായിട്ടില്ലെ'ന്നും സാംസ്കാരിക മന്ത്രാലയം വ്യക്തമാക്കി. ജവഹർലാൽ നെഹ്‌റുവുമായി ബന്ധപ്പെട്ട രേഖകൾ ഇന്ത്യയുടെ ഡോക്യുമെന്ററി പൈതൃകത്തിന്റെ ഭാഗമാണെന്നും അവ സ്വകാര്യ സ്വത്തായി കണക്കാക്കാനാവില്ലെന്നും സർക്കാർ വ്യക്തമാക്കി. ചരിത്ര ഗവേഷണത്തിനും പൗരന്മാർക്കും പണ്ഡിതർക്കും ലഭ്യമാകുന്നതിനും ഇവ പ്രധാനമന്ത്രിയുടെ മ്യൂസിയം ആൻഡ് ലൈബ്രറിയിൽ സൂക്ഷിക്കേണ്ടതുണ്ടെന്നും സർക്കാർ കൂട്ടിച്ചേർത്തു.
'ഈ രേഖകൾ തിരികെ നൽകാത്തതിന് ശ്രീമതി സോണിയ ഗാന്ധി പറയുന്ന ഒഴിവുകഴിവുകൾ ന്യായീകരിക്കാൻ കഴിയില്ല. എന്താണ് തടഞ്ഞുവയ്ക്കുന്നത്? എന്താണ് മറച്ചുവയ്ക്കുന്നത്? എന്ന് സോണിയാ ഗാന്ധി രാജ്യത്തോട് വിശദീകരിക്കണമെന്ന് ഞാൻ ബഹുമാനപൂർവ്വം അഭ്യർത്ഥിക്കുന്നു. പ്രധാന ചരിത്ര രേഖകൾ ഇപ്പോഴും പൊതു ശേഖരത്തിന് പുറത്തായിരിക്കുന്നത് എന്തുകൊണ്ടാണെന്നതാണ് കാര്യം? ഇവ സ്വകാര്യ കുടുംബ രേഖകളല്ല' എന്നായിരുന്നു കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് എക്സിൽ കുറിച്ചത്.
നെഹ്‌റുവുമായി ബന്ധപ്പെട്ട രേഖകൾ PMML-ൽ നിന്ന് നഷ്ടപ്പെട്ടിട്ടില്ലെന്ന് പാർലമെന്റിൽ പ്രസ്താവിച്ചതിന് ശേഷം കേന്ദ്ര സർക്കാറും ബിജെപിയും ക്ഷമാപണം നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു ഇതിന് പിന്നാലെയാണ് വിശദീകരണവുമായി സർക്കാർ രംഗത്ത് വന്നത്. പിഎംഎംഎല്ലിന്റെ 2025 ലെ വാർഷിക ഓഡിറ്റിൽ നെഹ്‌റുവുമായി ബന്ധപ്പെട്ട ഏതെങ്കിലും രേഖകൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയോ എന്ന് ബിജെപി എംപി സംബിത് പത്ര ചോദിച്ചതിനെ തുടർന്നാണ് ലോക്‌സഭയിൽ ഈ വിഷയം ഉയർന്നുവന്നത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട രേഖകൾ കാണാതായതായി വാർഷിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്ന് ചോദ്യത്തിന് മറുപടിയായി ഷെഖാവത്ത് പറഞ്ഞു.
'2008-ൽ പ്രധാനമന്ത്രിയുടെ മ്യൂസിയം ആൻഡ് ലൈബ്രറിയിൽ (അന്ന് എൻഎംഎംഎൽ) നിന്ന് 51 കാർട്ടൺ ജവഹർലാൽ നെഹ്‌റു രേഖകൾ കുടുംബം ഔദ്യോഗികമായി തിരികെ കൊണ്ടുപോയി. അവ എവിടെയെന്ന് അറിയാം. അതിനാൽ അവ കാണാതായിട്ടില്ല' എന്നായിരുന്നു ശെഖാവത്തിൻ്റെ പ്രതികരണം. 2025 ജനുവരി മുതൽ ജൂലൈ വരെ ആവർത്തിച്ച് ഓർമ്മപ്പെടുത്യിതിയിട്ടും എന്തുകൊണ്ടാണ് ഈ രേഖകൾ പിഎംഎംഎല്ലിന് തിരികെ നൽകാത്തതെന്നും ശെഖാവത്ത് ചോദിച്ചിരുന്നു. 'രാഷ്ട്രം വ്യക്തത ആഗ്രഹിക്കുന്നുവെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Government asks Sonia Gandhi to Return Jawaharlal Nehru letters taken in 2008