ന്യൂ ഡൽഹി: തൊഴിലുറപ്പ് പദ്ധതിയിലെ പേരും ഘടനയും മാറ്റുന്ന പുതിയ ബില്ലിൽ ലോക്സഭയിൽ ഭരണ പ്രതിപക്ഷ വാക്പോര്. കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ബിൽ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷ അംഗങ്ങൾ ഒരുമിച്ച് പ്രതിഷേധവുമായി രംഗത്തെത്തി. ഗാന്ധിജിയുടെ ചിത്രം ഉയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഒടുവിൽ ബിൽ അവതരണം ശബ്ദ വോട്ടോടെ അംഗീകരിച്ചു.
ബില്ലിനെ പ്രതിപക്ഷ അംഗങ്ങൾ രൂക്ഷമായാണ് വിമർശിച്ചത്. കോടിക്കണക്കിന് പാവപ്പെട്ടവരുടെ ജീവനോപാധിയെയാണ് കേന്ദ്രസർക്കാർ അട്ടിമറിക്കുന്നത് എന്നും പാവപ്പെട്ടവരുടെ തൊഴിൽ അവകാശം അട്ടിമറിക്കുന്നതാണ് ബിൽ എന്നും ഡിഎംകെ നേതാവ് ബാലു ആരോപിച്ചു. ബിൽ പിൻവലിക്കണമെന്ന് പ്രിയങ്ക ഗാന്ധിയും ആവശ്യപ്പെട്ടു. പിന്നാലെ ഗാന്ധിജിയുടെ പേര് ഒഴിവാക്കുന്നത് എന്തുകൊണ്ട് എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു.
എന്നാൽ ബിൽ കൊണ്ടുവന്നിട്ടുണ്ടെങ്കിൽ അത് പാസാക്കുമെന്ന വാശിയിലായിരുന്നു കേന്ദ്രമന്ത്രിയടക്കമുള്ളവർ. മഹാത്മാഗാന്ധി നമ്മുടെ ഹൃദയത്തിലാണ് ജീവിക്കുന്നതെന്നും യുപിഎ സർക്കാർ ചിലവിട്ടതിന്റെ മൂന്നിരട്ടി തുകയാണ് പദ്ധതിക്കായി മോദി സർക്കാർ അനുവദിച്ചത് എന്നും ശിവരാജ് സിംഗ് ചൗഹാൻ അവകാശപ്പെട്ടു. രാമന്റെ പേരാണ് പ്രതിപക്ഷത്തിന്റെ പ്രശ്നമെന്ന് പറഞ്ഞ ചൗഹാൻ രാമരാജ്യം ഗാന്ധിജിയുടെ സ്വപ്നമായിരുന്നു എന്നും പറഞ്ഞു. തുടർന്ന് ബിൽ അവതരണം ശബ്ദ വോട്ടോടെ അംഗീകരിച്ചു.
ശിവരാജ് സിംഗ് ചൗഹാന്റെ വിശദീകരണത്തിന് ശേഷം കനത്ത പ്രതിഷേധമാണ് ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. തുടർന്ന് രണ്ട് മണിവരെ സഭ നിർത്തിവെച്ചു. പിന്നാലെ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ പ്ലക്കാർഡുകളുയർത്തി പ്രതിപക്ഷം പ്രതിഷേധിച്ചു.
Content Highlights: rift in parliament over mgnrega amendment bill