കൊൽക്കത്ത: പ്രണയമാണെങ്കിലും പോക്സോ കേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ലൈംഗിക ബന്ധത്തിന് നൽകുന്ന സമ്മതം സാധുവല്ലെന്ന് കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ലൈംഗിക ബന്ധത്തിന്റെ അനന്തരഫലങ്ങൾ അറിയാൻ കഴിയില്ലെന്നും അതിനാൽതന്നെ കുട്ടി ലൈംഗിക ബന്ധത്തിന് നൽകുന്ന സമ്മതം സാധുവല്ലെന്നും കൊൽക്കത്ത ഹൈക്കോടതി വ്യക്തമാക്കി. പോക്‌സോ കേസിൽ പ്രതിയുടെ ശിക്ഷ ശരിവെച്ചാണ് കോടതിയുടെ നിരീക്ഷണം.
23 വയസ്സുള്ള യുവാവും 14 വയസുള്ള പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി കണ്ടെത്തിയതിന് പിന്നാലെ സീൽദാ കോടതി പ്രതിക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. എന്നാൽ തങ്ങൾക്കിടയിൽ പ്രണയബന്ധമായിരുന്നുവെന്നായിരുന്നു യുവാവിന്റെ വാദം. പെൺകുട്ടിയുമായി തനിക്കുണ്ടായിരുന്ന ബന്ധം അവസാനിച്ചതോടെയാണ് പരാതി നൽകിയതെന്നും കോടതിയിൽ യുവാവ് വാദിച്ചു. പ്രതിയായ യുവാവ് തന്നെ വിവാഹം ചെയ്യുമെന്ന് വിശ്വസിച്ചിരുന്നതായി പെൺകുട്ടി കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ ഇരയാക്കപ്പെട്ട പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും ലൈംഗികബന്ധത്തിന് സമ്മതം നൽകാൻ കഴിയില്ലെന്നും കോടതി വിധിക്കുകയായിരുന്നു.
Content Highlights: Pocso case kolkata court verdict