ഭോപ്പാൽ: മധ്യപ്രദേശിൽ കൂട്ടത്തോടെ നിയമസഭാ സമ്മേളനത്തിന് എത്താതെ എംഎൽഎമാർ. 14 എംഎൽഎമാരാണ് തങ്ങളുടെ കുടുംബങ്ങളിലെയും അല്ലാതെയുമുള്ള വിവാഹങ്ങളിൽ പങ്കെടുക്കാനായി കൂട്ടത്തോടെ സഭാസമ്മേളനം ഒഴിവാക്കിയത്. ഇവരിൽ അന്നേദിവസം ചോദ്യങ്ങൾ ചോദിക്കേണ്ടവരും ഉണ്ടായിരുന്നു എന്നതാണ് രസകരം.
ഡിസംബർ അഞ്ചിനായിരുന്നു സംഭവം. മധ്യപ്രദേശ് നിയസഭയുടെ ശൈത്യകാലസമ്മേളനത്തിന്റെ അവസാനദിവസമായിരുന്നു അന്ന്. ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മന്ത്രിമാരും മറ്റും തയ്യാറായിനിൽക്കേയാണ് ചോദ്യങ്ങൾ ചോദിക്കേണ്ട എംഎൽഎമാർ സഭയിൽ എത്താതിരുന്നത്. ബിജെപി, കോൺഗ്രസ്, ഭാരത് ആദിവാസി പാർട്ടി എന്നിവരുടെ എംഎൽഎമാർക്കാണ് സമ്മേളനത്തിന് ഹാജരാകാതിരുന്നത്. ഇവരുടെ പേരുകൾ വിളിച്ചപ്പോൾ സ്പീക്കർ കണ്ടത് ഒഴിഞ്ഞ ഇരിപ്പിടങ്ങളാണ്.
14-18, 20-25 എന്നിങ്ങനെ ലിസ്റ്റ് ചെയ്യപ്പെട്ട ചോദ്യങ്ങൾ ചോദിക്കേണ്ടത് പ്രതിപക്ഷ എംഎൽഎമാരായിരുന്നു. ഇവരാരും സമ്മേളനത്തിനെത്തിയില്ല. ചോദ്യനമ്പർ 2,7,11 എന്നിവ ചോദിക്കേണ്ട എംഎൽഎമാരും ഹാജരായില്ല. മന്ത്രിമാരും മറ്റ് ഉദ്യോഗസ്ഥരും സഭയിൽ കൃത്യമായി ഹാജരായിരുന്നു.
സംഭവം നിയമസഭയിൽ വലിയ തമാശകൾക്കിടയാക്കുകയും ചെയ്തു. ഇനിമുതൽ സമ്മേളന തീയതികൾ തീരുമാനിക്കുമ്പോൾ മുഹൂർത്തങ്ങൾ കൂടി പരിഗണിക്കണമെന്നും കല്യാണങ്ങളുള്ള തീയതികളിൽ സമ്മേളനം വെക്കേണ്ടതില്ലെന്നും മധ്യപ്രദേശ് നിയമസഭാകാര്യ മന്ത്രി കൈലാഷ് വിജയ്വർഗിയ തമാശരൂപേണ പറഞ്ഞു. കൈലാഷിന്റെ ഈ പരാമർശം സഭയിൽ വലിയ പൊട്ടിച്ചിരിക്ക് കാരണമായി.
Content Highlights: MLAs skip assembly session to participate in weddings at madhyapradesh