ന്യൂഡൽഹി: പാൻ മസാല നിർമ്മാണ യൂണിറ്റുകൾക്ക് സെസ് ചുമത്തുന്നനുള്ള ആരോഗ്യ സുരക്ഷാ ദേശീയ സുരക്ഷാ സെസ് ബിൽ, 2025 ലോക്സഭ വെള്ളിയാഴ്ച പാസാക്കി. ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സെസ് തുക വിനിയോഗിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. പൊതുജനാരോഗ്യം ഒരു സംസ്ഥാന വിഷയമായതിനാൽ സെസ് സംസ്ഥാനങ്ങളുമായി പങ്കിടുമെന്ന് ആരോഗ്യ സുരക്ഷാ ദേശീയ സുരക്ഷാ സെസ് ബിൽ, 2025 നെക്കുറിച്ചുള്ള ചർച്ചയ്ക്ക് മറുപടിയായി ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. പിന്നീട് ശബ്ദ വോട്ടിലൂടെയാണ് ലോക്സഭ ബിൽ പാസാക്കിയത്.
പാൻ മസാലയും സമാനമായ ഉൽപ്പന്നങ്ങളും നിർമ്മിക്കുന്നതിനായി മെഷീനുകൾ ഉപയോഗിച്ചോ അല്ലാതെയോ ഉള്ള പ്രക്രിയകൾക്ക് സെസ് ഏർപ്പെടുത്താനാണ് ബിൽ വിഭാവനം ചെയ്യുന്നത്. ദേശീയ സുരക്ഷയ്ക്കും പൊതുജനാരോഗ്യത്തിനുമുള്ള ചെലവുകൾ കണ്ടെത്താനുള്ള വിഭവസമാഹരണത്തിനാണ് ബിൽ ശ്രമിക്കുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഉപഭോഗം അടിസ്ഥാനമാക്കി ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രകാരം പാൻ മസാലയ്ക്ക് പരമാവധി 40 ശതമാനം നിരക്കിൽ നികുതി ചുമത്തുമെന്നും ജിഎസ്ടി വരുമാനത്തിൽ ഈ സെസ് ഒരു സ്വാധീനവും ചെലുത്തില്ലെന്നും സീതാരാമൻ പറഞ്ഞു. ജിഎസ്ടിക്ക് പുറമെ പാൻ മസാല നിർമ്മാണ ഫാക്ടറികളിലെ ഉൽപാദന ശേഷിയിലാണ് നിർദ്ദിഷ്ട ആരോഗ്യ, ദേശീയ സുരക്ഷാ സെസ് ചുമത്തപ്പെടുകയെന്നാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്.
Content Highlights: Health Security se National Security Cess Bill passed by the Lok Sabha