ഗുണ്ടൽപേട്ടിന് സമീപം കോഴിക്കോട് സ്വദേശിയെ കാർ തടഞ്ഞ് കവർച്ചചെയ്ത് സംഘം; ഒന്നരക്കോടിയുടെ സ്വർണം തട്ടിയെടുത്തു

ബന്ദിപ്പൂർ- കേരള റൂട്ടിൽ മദ്ദൂർ വനം ചെക്ക്‌പോസ്റ്റിന് സമീപം എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്

ബെംഗളൂരു: ബന്ദിപ്പൂരിനും നാഗർഹോളെ വനമേഖലയ്ക്കും ഇടയിൽ ഗുണ്ടൽപേട്ടിന് സമീപം മലയാളിയുടെ കാർ തടഞ്ഞ് കവർച്ച ചെയ്തതായി പരാതി. കോഴിക്കോട് സ്വദേശിയായ സ്വർണപ്പണിക്കാരൻ വിനുവിനെയാണ് ആക്രമി സംഘം തടഞ്ഞുവെച്ച് ഒന്നരക്കോടി രൂപ വിലമതിക്കുന്ന 1.2 കി ഗ്രാം സ്വർണം കൊള്ളയടിച്ചത്. വ്യാഴാഴ്ച രാത്രിയിൽ മാരുതി ബ്രെസ്സയിൽ കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് പരാതിയിൽ പറയുന്നു.

ബന്ദിപ്പൂർ- കേരള റൂട്ടിൽ മദ്ദൂർ വനം ചെക്ക്‌പോസ്റ്റിന് സമീപം എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. നഞ്ചൻഗുഡിലെ കടക്കോളയിൽനിന്നുള്ള സുഹൃത്തിനൊപ്പമാണ് വിനുവന്നത്. സ്വർണപണിക്കാരൻ കടക്കോളയിൽ എത്തിച്ച സ്വർണവുമായിവരവെ മൂന്ന് കാറുകൾ സംശയാസ്പദമായി പിന്തുടർന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ വനത്തിനുള്ളിൽ എത്തിയതോടെ രണ്ട് കാറുകൾ വിനുവിന്റെ കാർ തടഞ്ഞുനിർത്തി. അക്രമികൾ ഇവരെ കീഴടക്കി കാറിന്റെ നിയന്ത്രണം ഏറ്റെടുത്തു. സംഘം വാഹനം ഉൾവനത്തിലേക്ക് ഓടിച്ചുകൊണ്ടുപോയി. വിരാജ്‌പേട്ട് റോഡിലേക്ക് കയറ്റി വിനുവിന്‍റെ പക്കൽനിന്നും സ്വർണക്കട്ടി അടങ്ങിയ ബാഗ് തട്ടിപ്പറിച്ചെടുത്ത് മറ്റൊരു കാറിൽ രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിന് ശേഷം കാർ ഓടിച്ച് മദ്ദൂർ ചെക്‌പോസ്റ്റിലെത്തിയാണ് വിനുവും സുഹൃത്തും കാര്യങ്ങൾ ഉദ്യോഗസ്ഥരെ അറിയിച്ചത്. ഗുണ്ടൽപേട്ട് പൊലീസ് എത്തി ഇവിടം പരിശോധിച്ചു. മൂന്ന് സംഘങ്ങളെ രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights : Complaint against kozhikode natives car being stopped and robbed near Gundlupete

To advertise here,contact us