പട്‌ന: ബിഹാർ നിയമസഭയിലെ പ്രതിപക്ഷ നേതാവായി ആർജെഡിയുടെ തേജസ്വി യാദവിനെ തെരഞ്ഞെടുത്തു. പട്‌നയിലെ ആർജെഡി നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. രഘോപൂരിൽനിന്നും 14000ത്തിലധികം വോട്ടുതേടിയാണ് തേജസ്വി നിയമസഭയിലേക്ക് മൂന്നാം തവണ തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപി സ്ഥാനാര്‍ത്ഥി സതീഷ് കുമാറിനെ 14,532 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തേജസ്വി പരാജയപ്പെടുത്തിയത്. 1,18,597 വോട്ടുകളാണ് തേജസ്വി ആകെ നേടിയത്. സതീഷ് കുമാർ നേടിയതാകട്ടെ 1,04,065 വോട്ടുകളും.
തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിയ്‌ക്കൊപ്പം മഹാസഖ്യത്തിന്റെ ഭാഗമായിരുന്നു ആർജെഡി. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും തേജസ്വിയായിരുന്നു. എന്നാൽ മഹാസഖ്യം തെരഞ്ഞെടുപ്പിൽ വൻ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ആർജെഡി 25 സീറ്റുകൾ സ്വന്തമാക്കിയപ്പോൾ വെറും ആറ് സീറ്റിൽ മാത്രമാണ് പ്രബല കക്ഷിയായിരുന്ന കോൺഗ്രസിന് ജയിക്കാനായത്.
243 നിയമസഭാ സീറ്റിൽ എൻഡിഎ 202 സീറ്റുകളാണ് നേടിയത്. ഇതിൽ 89 സീറ്റ് ബിജെപി നേടിയപ്പോൾ 85 സീറ്റാണ് നിതീഷ് കുമാർ നയിക്കുന്ന ജെഡിയു നേടിയത്.
Content Highlights: RJD leader Tejashwi Yadav elected leader of opposition in Bihar Legislative Assembly