സ്ഫോടനത്തിന് ബിരിയാണി, പരിപാടികൾക്ക് ധാവത്ത്: ഉമറും സംഘവും ആശയവിനിമയത്തിന് ഉപയോഗിച്ചത് കോഡ് ഭാഷയെന്ന് NIA

ചെങ്കോട്ട സ്ഫോടനത്തിൽ ഒരാളെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്

ന്യൂഡല്‍ഹി: ചെങ്കോട്ട സ്ഫോടനത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഉമര്‍ നബിയും സംഘവും ആശയവിനിമയത്തിന് കോഡ് ഭാഷയാണ് ഉപയോഗിച്ചതെന്ന് എൻഐഎ. സ്‌ഫോടക വസ്തുക്കള്‍ക്ക് 'ബിരിയാണി' എന്ന വാക്കാണ് ഉപയോഗിച്ചത്. പ്രത്യേക പരിപാടികള്‍ക്ക് 'ധാവത്ത്' എന്ന വാക്ക് ഉപയോഗിച്ചു. ടെലഗ്രാം വഴിയായിരുന്നു ആശയവിനിമയങ്ങള്‍. ഉമറിന്റെ ഡയറിയില്‍ നിന്നും കോഡ് ഭാഷ കണ്ടെത്തുകയായിരുന്നു. അതേസമയം, ചെങ്കോട്ട സ്ഫോടനത്തിൽ ഒരാള്‍കൂടി മരിച്ചു. എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഡല്‍ഹി സ്വദേശി വിനയ് പഥക്കാണ് മരിച്ചത്. ഇതോടെ ചെങ്കോട്ട സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം പതിനാലായി.

ചെങ്കോട്ട സ്ഫോടനത്തിൽ ഒരാളെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്. കശ്മീര്‍ സ്വദേശി ഡാനിഷ് എന്ന ജാസിര്‍ ബിലാല്‍ വാണിയെയാണ് അറസ്റ്റ് ചെയ്തത്. ശ്രീനഗറില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഉമറിനും സംഘത്തിനും സാങ്കേതിക സഹായം നൽകിയത് ഡാനിഷ് ആണെന്നാണ് എൻഐഎ പറയുന്നത്. ഉമറിൻ്റെ അടുത്ത അനുയായിയാണ് ഇയാളെന്നും എൻഐഎ പറയുന്നു. ഭീകരാക്രമണം നടത്താന്‍ ഡ്രോണുകളും റോക്കറ്റുകളും നിര്‍മിക്കാനും ഡാനിഷ് ശ്രമം നടത്തിയതായി അന്വേഷണസംഘം പറഞ്ഞു.

നൗഗാമില്‍ നടന്ന സ്‌ഫോടനം ഭീകരാക്രമണമല്ലെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ച അവസാന ബോക്‌സ് പരിശോധിക്കുന്നതിനിടെ സ്‌ഫോടനമുണ്ടാവുകയായിരുന്നു. അമോണിയം നൈട്രേറ്റിന്റെയും ഹൈഡ്രജന്‍ പെറോക്‌സൈഡിന്റെയും അസേട്ടൊഫിനോണ്‍ മിശ്രിതമാണ് പൊട്ടിത്തെറിച്ചത്. എങ്ങനെയാണ് അവ പൊട്ടിത്തെറിച്ചത് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

Content Highlights: Biryani for explosions: Umar Nabi and his team used code language to communicate red fort blast

To advertise here,contact us