മഹാരാഷ്ട്രയില്‍ വനിതാ ഡോക്ടര്‍ കൈയില്‍ കുറിപ്പെഴുതി ജീവനൊടുക്കിയ സംഭവം;സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

ശനിയാഴ്ച വൈകിട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്

പൂനെ: മഹാരാഷ്ട്രയിലെ സത്താര ജില്ലയില്‍ വനിതാ ഡോക്ടര്‍ കൈവെള്ളയില്‍ കുറിപ്പെഴുതി ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവിധേയനായ സബ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍ ബദാനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഫാല്‍ട്ടന്‍ റൂറല്‍ പൊലീസ് സ്റ്റേഷനില്‍ ഗോപാല്‍ ബദാന്‍ കീഴടങ്ങുകയായിരുന്നു എന്ന് സതാര എസ് പി തുഷാര്‍ ദോഷി അറിയിച്ചു. തുടര്‍ന്നായിരുന്നു ഇയാളുടെ അറസ്റ്റ്.

സത്താര ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ വ്യാഴായ്ചയായിരുന്നു സംഭവം. എസ്‌ഐ ഗോപാല്‍ ബദാന്‍ തന്നെ അഞ്ച് മാസത്തിനിടയില്‍ നാല് തവണ പീഡിപ്പിച്ചു എന്ന് കുറിപ്പെഴുതിവച്ചിട്ടാണ് യുവതി ജീവനൊടുക്കിയത്. ഇതേത്തുടര്‍ന്നാണ് ഗോപാല്‍ ബദാനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ജില്ലാ കോടതിയില്‍ ഹാജരാക്കിയ ശേഷം നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

സംഭവത്തില്‍, വനിതാ ഡോക്ടറുടെ മരണക്കുറിപ്പില്‍ പരാമര്‍ശിച്ചിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍ ബദാനെ കൂടാതെ സോഫ്റ്റവെയര്‍ എന്‍ജിനീയര്‍ പ്രശാന്ത് ബങ്കറിനെ നേരത്തെ പൂനെയില്‍ നിന്ന് ഫാല്‍ട്ടന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത ഇരുവര്‍ക്കുമെതിരെ ബലാത്സംഗവും ആത്മഹത്യ പ്രേരണാ കുറ്റവും ചുമത്തിയിട്ടുണ്ട്.

മരിക്കുന്നതിന് മുമ്പ് യുവതി തനിക്ക് പൊലീസുകാരില്‍ നിന്നുണ്ടായ പീഡനം ചൂണ്ടിക്കാട്ടി ഡിസിപിക്ക് പരാതി നല്‍കിയിരുന്നു. താന്‍ കടുത്ത സമ്മര്‍ദത്തിലാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറഞ്ഞിരുന്നു. യുവതിയുടെ ആത്മഹത്യക്ക് പിന്നാലെ എസ് ഐ ഗോപാല്‍ ബാഡ്‌നേയെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഉത്തരവില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Content Highlights: Police arrested Sub-Inspector Gopal Badan in the case of female doctor death

To advertise here,contact us