ലഖ്‌നൗ: അനുജന് ജോലിയുണ്ടെന്ന് പറഞ്ഞ് മാനസികമായി തളർത്തിയതിന് പിന്നാലെ അമ്മയെ കൊലപ്പെടുത്തി മൂത്ത മകൻ. ഉത്തർപ്രദേശിലെ പണ്ഡിറ്റ് പൂർവ് ഗ്രാമത്തിലാണ് സംഭവം. 58 കാരിയായ കാന്തി ദേവിയെയാണ് മകൻ സന്ദീപ് വാൽമീകി കൊലപ്പെടുത്തിയത്.
മുനിസിപ്പാലിറ്റിയിൽ ശുചീകരണ തൊഴിലാളികളായിരുന്നു കാന്തി ദേവിയും ഭർത്താവും. ഭർത്താവ് മരിച്ചതോടെ ആശ്രിത നിയമനമായി മക്കൾക്ക് ജോലി നൽകാൻ കോർപറേഷൻ തീരുമാനിച്ചു. ഈ ജോലിക്ക് ഇളയ മകനെ കാന്തി ദേവി ശുപാർശ ചെയ്തു. ഇതോടെയാണ് വീട്ടിൽ പ്രശ്‌നങ്ങൾ തുടങ്ങിയത്. നാല് വർഷം മുൻപാണ് അച്ഛൻ മരിച്ചതെന്നും ഈ ജോലി അനുജനുവേണ്ടി താന്‍ അറിയാതെ ഇത്രയും കാലം മാറ്റിവെച്ചുവെന്നും അതിൽ അസ്വസ്ഥനായിരുന്നെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. അനുജന് ജോലി ലഭിച്ചെന്ന കാരണത്താൽ വീട്ടിൽ അവഗണന നേരിട്ടിരുന്നു. കുടുംബസ്വത്തിനെ ചൊല്ലി ഇടയ്ക്കിടെ തർക്കങ്ങളുണ്ടായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
ജോലി സംബന്ധിച്ച് മാതാവ് വീണ്ടും തർക്കിച്ചതിന് പിന്നാലെ യുവാവ് തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ മരണം സ്ഥിരീകരിച്ചു. ആക്രമണത്തിൽനിന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ച കാന്തി ദേവിയുടെ സഹോദരനും പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. കാന്തി ദേവിയുടെ മുഖത്തും തലയ്ക്കുമാണ് പരിക്ക്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Content Highlights: angered by compassionatejob given to brother Uttar Pradesh man kills mother