യുപിയില്‍ ഹിന്ദുക്കളെ വ്യാപകമായി ക്രിസ്തുമതത്തിലേക്ക് മതം മാറ്റിയെന്ന കേസുകളെല്ലാം റദ്ദാക്കി സുപ്രീം കോടതി

പെസഹവ്യാഴ ദിനത്തില്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയില്‍ നടന്ന ചടങ്ങില്‍ 90 ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്‌തെന്നുകാട്ടി വിഎച്ച്പി നേതാവ് ഹിമാന്‍ഷു ദീക്ഷിത്ത് 2022 ഏപ്രിലില്‍ നല്‍കിയതാണ് ഒരു കേസ്.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഹിന്ദുക്കളെ വ്യാപകമായി ക്രിസ്തുമതത്തിലേക്ക് മതം മാറ്റിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി. 2021ല്‍ നടപ്പാക്കിയ നിയമവിരുദ്ധ മതപരിവര്‍ത്തനം തടയല്‍ നിയമപ്രകാരമുള്ള കേസുകളാണ് റദ്ദാക്കിയത്. ക്രിമിനല്‍ നിയമങ്ങള്‍ നിഷ്‌ക്കളങ്കരെ ഉപദ്രവിക്കാനുള്ള ആയുധങ്ങളാക്കരുതെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസ് ജെ ബി പര്‍ദിവാല അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

ഹിഗിന്‍ബോതം കാര്‍ഷിക, സാങ്കേതിക, ശാസ്ത്ര സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ രാജേന്ദ്ര ബിഹാരി ലാല്‍ ഉള്‍പ്പെടെ ഒട്ടേറെ ആളുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് സുപ്രീം കോടതി റദ്ദാക്കിയത്. നടപടിക്രമങ്ങളിലെ പിഴവുകളും തെളിവുകളുടെ അഭാവവും കാരണം ദുര്‍ബലപ്പെട്ട കേസുകളാണിതെന്ന് സുപ്രീം കോടതി പറഞ്ഞു. ഇത്തരം കേസുകളില്‍ നടപടികള്‍ തുടരുന്നത് നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്നതുപോലെയാകുമെന്നും കോടതി പറഞ്ഞു.

2021 ഡിസംബറിനും 2023 ജനുവരിക്കുമിടയിലാണ് ഇന്ത്യന്‍ ശിക്ഷാ നിയമവും മതപരിവര്‍ത്തനം തടയല്‍ നിയമവും പ്രകാരം ആറ് കേസുകളെടുത്തത്. പെസഹവ്യാഴ ദിനത്തില്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയില്‍ നടന്ന ചടങ്ങില്‍ 90 ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്‌തെന്നുകാട്ടി വിഎച്ച്പി നേതാവ് ഹിമാന്‍ഷു ദീക്ഷിത്ത് 2022 ഏപ്രിലില്‍ നല്‍കിയതാണ് ഒരു കേസ്.

പണം നല്‍കാമെന്ന് വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് മതംമാറ്റം നടത്തിയതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ സംഭവം നടന്നെന്നാരോപിക്കുന്ന 2022 ഏപ്രില്‍ 14ന് മതപരിവര്‍ത്തനം ചെയ്യപ്പെട്ടെന്ന് പറയുന്ന ആരും തന്നെ അവിടെയുണ്ടായിരുന്നില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അവര്‍ നിയമവിരുദ്ധ മതപരിവര്‍ത്തനത്തിന് വിധേയരായുട്ടുമില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

To advertise here,contact us