ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കവെ മുതിര്‍ന്ന നേതാക്കളെ കളത്തിലിറക്കി കോണ്‍ഗ്രസ്. മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ഭാഗേല്‍, ലോക്‌സഭാ മുന്‍ എംപി അധിര്‍ രജ്ഞന്‍ ചൗധരി എന്നിവരെ മുതിര്‍ന്ന തെരഞ്ഞെടുപ്പ് നിരീക്ഷകരായി ചുമതലപ്പെടുത്തി. ജില്ലാ നിരീക്ഷകരായി തെരഞ്ഞെടുപ്പ് മാനേജ്‌മെന്റില്‍ പരിചയസമ്പന്നരായ 14 പേരെ നിയമിച്ചതിന് പുറമെയാണ് മുതിര്‍ന്ന നേതാക്കളെ മേല്‍നോട്ടം ഏല്‍പ്പിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ നിയമനം അംഗീകരിച്ചതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.
ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെ, സിഡബ്ല്യൂസി അംഗം കമലേശ്വര്‍ പട്ടേല്‍, ഹരീഷ് ചൗധരി, ഖാസി നിസാമുദ്ദീന്‍, അജയ് കുമാര്‍ ലല്ലു, സംസ്ഥാന അധ്യക്ഷന്‍ ഭക്ത ചരണ്‍ദാസ്, അജയ് റായ്, ശുഭാന്‍കര്‍ സര്‍ക്കാര്‍, ആദിവാസി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡോ. വിക്രാന്ത് ഭൂരിയ, എംപിമാരായ ഇഷ ഖാന്‍ ചൗധരി, തനൂജ് പൂനിയ, ഡല്‍ഹി മുന്‍ അധ്യക്ഷന്‍ അനില്‍ ചൗധരി, യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ബി വി ശ്രിനിവാസ് എന്നിവരെയാണ് ജില്ലാ നിരീക്ഷകരായി നിയോഗിച്ചത്.
വോട്ടുകൊള്ളയ്ക്കും ബിഹാറിലെ തീവ്ര വോട്ടര്‍പ്പട്ടിക പരിഷ്‌കരണത്തിനുമെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് പിന്നാലെ സംസ്ഥാനത്ത് കോണ്‍ഗ്രസ് ആത്മവിശ്വാസത്തിലാണ്.
നവംബര്‍ ആദ്യവാരം ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. സർക്കാർ രൂപീകരിക്കാനുള്ള നടപടി ക്രമങ്ങള്‍ നവംബര്‍ 22 ന് പൂര്‍ത്തിയാക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ബിഹാറിലെ പ്രധാന ഉത്സവമായ ഛഠ് പൂജയ്ക്ക് തൊട്ടുപിന്നാലെ വോട്ടെടുപ്പ് നടക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്.
Congress: Congress appoints Ashok Gehlot, Bhupesh Baghel as senior election observers in Bihar