ബലാത്സംഗക്കേസിൽ തടവുകാരനായ മുൻ യുപി മന്ത്രിക്കെതിരെ ആക്രമണം

അഖിലേഷ് യാദവ് മന്ത്രിസഭയിലെ അംഗമായിരുന്ന ഗായത്രി പ്രജാപതിക്ക് നേരെയായിരുന്നു ആക്രമണം നടന്നത്

ലഖ്‌നൗ: മുന്‍ യുപി മന്ത്രിക്കെതിരെ ജയിലില്‍ ആക്രമണം. അഖിലേഷ് യാദവ് മന്ത്രിസഭയിലെ അംഗമായിരുന്ന ഗായത്രി പ്രജാപതിക്ക് നേരെയായിരുന്നു ആക്രമണം നടന്നത്. ലഖ്‌നൗ ജയിലില്‍ വെച്ചായിരുന്നു സംഭവം. സമാജ്‌വാദി പാര്‍ട്ടി നേതാവായ പ്രജാപതി 2017ലായിരുന്നു ബലാത്സംഗ കേസില്‍ അറസ്റ്റിലായത്. സെല്ലില്‍ ഒപ്പം കഴിഞ്ഞിരുന്ന ആളുമായി ക്ലീനിങ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാവുകയും ഇത് ആക്രമണത്തിലേക്ക് നയിക്കുകയുമായിരുന്നു.

സെല്ലിലെ കബോര്‍ഡിന്റെ ഭാഗം ഉപയോഗിച്ചായിരുന്നു പ്രതി മുന്‍ മന്ത്രിയെ ആക്രമിച്ചത്. ആക്രമണത്തില്‍ പ്രജാപതിക്ക് കൈക്കും തലയ്ക്കും പരിക്കേറ്റു. ആക്രമണത്തിന് പിന്നാലെ പ്രജാപതിയെ ലഖ്‌നൗവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം ആക്രമണത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി സമാജ്‌വാദി പാര്‍ട്ടി. പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് തന്റെ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് ആശങ്ക അറിയിച്ചത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. യുപിയില്‍ ആര്‍ക്കും എവിടെയും സുരക്ഷയില്ലാത്ത സ്ഥിതിയാണെന്നും അഖിലേഷ് തന്റെ പോസ്റ്റിലൂടെ അറിയിച്ചു.

Content Highlight; Ex-UP Minister Gayatri Prajapati hospitalized after being hit with part of a cupboard in jail

To advertise here,contact us