ഗുവാഹത്തി: സിംഗപൂരില്‍ സ്‌കൂബ ഡൈവിങ്ങിനിടെയുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട
അസമീസ് ഗായകൻ സുബീൻ ഗാർഗിന്‍റെ മരണത്തിൽ ഫെസ്റ്റിവൽ സംഘാടകനും ഗായകന്‍റെ മാനേജർക്കുമെതിരെ പ്രത്യേക അന്വേഷണ സംഘം (SIT)ത്തിന്റെ സമൻസ് . ഗായകന്റെ മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഗായകന്റെ മാനേജരായ സിദ്ധാർത്ഥ ശർമ്മ,സിംഗപ്പൂരിലെ നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിൻ്റെ സംഘാടകനായ ശ്യാംകനു മഹന്ത എന്നിവർക്കെതിരെ സിംഗപ്പൂരിലെ ഇന്ത്യൻ എംബസി വഴി സമൻസ് നൽകിയത്. ഗാർഗിന്റെ മരണത്തിൽ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് അസമിലുടനീളം പ്രതിഷേധ പ്രകടനങ്ങൾ ശക്തമാകുന്നതിനിടെയാണ് ഈ നടപടി. ഒക്ടോബർ 6-നകം അന്വേഷണസംഘത്തതിന് മുന്പാകെ ഹാജരാകണമെന്നും സമൻസിൽ വ്യക്തമാക്കിയിട്ടുണ്ട്.
യാച്ച് പാർട്ടിയിൽ ഗാർഗിനൊപ്പം ഉണ്ടായിരുന്ന അസമിൽ നിന്നുള്ള പന്ത്രണ്ടോളം പേർക്കും അന്വേഷണത്തിൽ സഹകരിക്കാൻ പ്രത്യേക അന്വേഷണ സംഘം സമൻസ് അയച്ചിട്ടുണ്ട്. അതിനിടെ ഗായകന്റെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം അസം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിന് ഓൺലൈനായി പരാതി നൽകി. ഗാർഗിന്റെ ഭാര്യ ഗരിമ സൈകിയ ഗാർഗ്, സഹോദരിയുടെ ഭർത്താവ് പാമി ബർതാക്കൂർ,ബന്ധുവായ മനോജ് ബർതാക്കൂർ എന്നിവരാണ് പരാതി നൽകിയത് .ഫെസ്റ്റിവൽ സംഘാടകനായ ശ്യാംകനു മഹന്ത മാനേജരായ സിദ്ധാർത്ഥ ശർമ്മ എന്നിവർ പാർട്ടിയുമായി ബന്ധപ്പെട്ട് സുരക്ഷ ഒരുക്കുന്നതിൽ അലം ഭാവം കാണിച്ചതായി പരാതിയിൽ കുടുംബം ആരോപിച്ചിട്ടുണ്ട് .
സെപ്റ്റംബർ 19-ന് സിംഗപ്പൂരിലെ കടലിൽ നീന്തുന്നതിനിടെയാണ് 52-കാരനായ ഗായകൻ സുബീൻ ഗാർഗിനെ മരിച്ച നിലയിൽ കണ്ടെത്തിയത് .സെപ്റ്റംബർ 20-ന് ആരംഭിക്കാനിരുന്ന മൂന്ന് ദിവസത്തെ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനാണ് അദ്ദേഹം സിംഗപ്പൂരിൽ എത്തിയത്. ഗായകന്റെ മരണത്തെ തുടർന്ന് ഫെസ്റ്റിവൽ റദ്ദാക്കിയിരുന്നു.
Content Highlights: SIT Issued Summons to Manager and Singapore Fest Organiser in Zubeen Garg death