ന്യൂഡൽഹി: സിഖ് ഫോർ ജസ്റ്റിസ് നേതാവും തീവ്രവാദിയുമായ ഗുർപദ് വന്ത് സിങ് പന്നുവിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് ദേശീയ അന്വേഷണ ഏജൻസി. ഓഗസ്റ്റ് 15ന് ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്താൻ പ്രധാനമന്ത്രിയെ അനുവദിക്കരുതെന്ന് പന്നു സിഖ് സൈനികരോട് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പാരിതോഷികമായി 11 കോടി നൽകാമന്നും ഇയാൾ വാഗ്ദാനം നൽകിയിരുന്നു.
പന്നു ഇക്കാര്യം ആഹ്വാനം ചെയ്തിന്റെ വീഡിയോ സിഖ്സ് ഫോർ ജസ്റ്റിസ് യുഎസ് എന്ന ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ ലഭ്യമാണ്. ഓഗസ്റ്റ് 10നാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതുകൂടാതെ പന്നു പുറത്തുവിട്ടിരിക്കുന്ന ഖാലിസ്ഥാൻ ഭൂപടത്തിൽ പഞ്ചാബ്, ഡൽഹി, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ പരമാധികാരത്തെയും ദേശീയ അഖണ്ഡതയെയും സുരക്ഷയെയും വെല്ലുവിളിക്കുന്ന പ്രവർത്തനങ്ങളാണ് പന്നുവിന്റേതെന്നും ഇന്ത്യയ്‌ക്കെതിരെ സിഖ് വിഭാഗത്തെ ഉപയോഗിക്കാനാണ് ഇയാളുടെ നീക്കമെന്നും അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു.
പാകിസ്താനിലെ ലാഹോർ പ്രസ് ക്ലബിൽ പന്നു മീറ്റ് ദ പ്രസ് പരിപാടി അവതരിപ്പിച്ചിരുന്നു. ഓഗസ്റ്റ് പത്തിനായിരുന്നു പരിപാടി. വാഷിങ്ടണിൽ നിന്നും വീഡിയോ കോൾ വഴിയാണ് ഇയാൾ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തത്. പഞ്ചാബിന് മേൽ ഇന്ത്യയ്ക്കുള്ള പരമാധികാരത്തെ അംഗീകരിക്കുന്നില്ലെന്നും ഖാലിസ്ഥാൻ സ്ഥാപിക്കുമെന്നുമാണ് ഇയാളുടെ വാദം. ഈ പ്രസ് മീറ്റിനിടെയാണ് ഇയാൾ ഡൽഹി ബനേഗാ ഖാലിസ്ഥാൻ എന്ന റഫറൻഡം മാപ്പ് പുറത്തിറക്കിയത്.
Content Highlights: Pannun instigate sikh soldiers to block PM Modi from hoisting Indian Flag