പലസ്തീനിലെ ഇസ്രയേല്‍ കൂട്ടകുരുതിയിൽ പ്രതിഷേധിച്ച് നടൻ സത്യരാജ്. പെരിയാർ ഫോളോവേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ചെന്നൈയിൽ കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലാണ് നടന്റെ പ്രതികരണം. ഇസ്രയേലിന്റെ പ്രവൃത്തികള്‍ അസഹനീയമാണെന്നും മനുഷ്യത്വത്തിന്റെ ലംഘനമാണെന്നും നടന്‍ പറഞ്ഞു. കഫിയ അണിഞ്ഞാണ് നടൻ വേദിയിൽ എത്തിയത്.
'ഇത്തരം ആക്രമണങ്ങൾ നടത്തിയ ശേഷം, അവർക്ക് എങ്ങനെ സമാധാനപരമായി ഉറങ്ങാൻ കഴിയും? മനുഷ്യൻ കുരങ്ങുകളിൽ നിന്ന് പരിണമിച്ചുവെന്ന് പറയുന്നു. പക്ഷേ ആ പ്രക്രിയ പാതിവഴിയിൽ നിലച്ചതായി തോന്നുന്നു. ഗാസക്ക് വേണ്ടി ലോകരാജ്യങ്ങള്‍ ഇടപെടണ'മെന്നും സത്യരാജ് പറഞ്ഞു. തമിഴ് ഈഴ പോരാട്ടവുമായി താരതമ്യപ്പെടുത്തിയായിരുന്നു സത്യരാജിന്റെ പ്രസംഗം. ആളുകൾ വിമോചനത്തിനായി പോരാടുമ്പോഴെല്ലാം, വംശഹത്യ നടത്തപ്പെടുന്നു. നമ്മുടെ തമിഴ് ഈഴം സഹോദരങ്ങൾ ക്രൂരമായാണ് കൊല്ലപ്പെട്ടത്. പോരാളികൾ മാത്രമല്ല, നിരപരാധികളായ സാധാരണക്കാരും കൊല്ലപ്പെട്ടു, സത്യരാജ് പറഞ്ഞു.
തമിഴ്‌നാട്ടിലുടനീളമുള്ള വിവിധ രാഷ്ട്രീയ പാർട്ടികൾ, സാമൂഹിക സംഘടനകൾ, ഇസ്ലാമിക അസോസിയേഷനുകൾ എന്നിവ പങ്കെടുത്ത ഐക്യദാർഢ്യ സദസില്‍ സത്യരാജിനെ കൂടാതെ, പ്രകാശ് രാജ്, സംവിധായകരായ വെട്രിമാരൻ അമീർ തുടങ്ങിയവരും പങ്കെടുത്തിരുന്നു. സ്കൂളുകളിലും ആശുപത്രികളിലും പോലും ബോംബുകൾ വർഷിക്കപ്പെടുന്നതായും കുട്ടികൾ പട്ടിണി കിടന്ന് മരിക്കുന്നുണ്ടെന്നും സംവിധായകന്‍ വെട്രിമാരൻ ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് ആളുകളാണ് റാലിയില്‍ പങ്കെടുത്തത്.
Content Highlights: Sathyaraj wears a keffiyeh to protest at Palestine solidarity rally