'അഞ്ച് വർഷമെങ്കിലും വിശ്വാസിയായിരിക്കണം എന്നില്ല'; വഖഫ് ഭേദഗതി നിയമത്തിന് ഭാഗിക സ്റ്റേ

അഞ്ച് വർഷമെങ്കിലും വിശ്വാസിയായിരിക്കണം എന്ന ഭേദഗതി സ്റ്റേ ചെയ്തു.

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിയിൽ കേന്ദ്ര സർക്കാരിന് തിരിച്ചടി. വിവാദ വകുപ്പുകൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്. വഖഫ് നിർണയിക്കാൻ ജില്ലാ കളക്ടർമാർക്ക് അധികാരമില്ല. അഞ്ചുവർഷ വിശ്വാസ പരിധിയും സ്റ്റേ ചെയ്തു. മുസ്ലിം ഇതര വിശ്വാസിയെയും വഖഫ് ബോർഡ് സിഇഒ ആക്കാം. കേന്ദ്ര വഖഫ് ബോര്‍ഡുകളില്‍ മുസ്ലിം ഇതര അംഗങ്ങളുടെ എണ്ണം നാലില്‍ കൂടരുത്. സംസ്ഥാന ബോര്‍ഡില്‍ മുസ്ലിം ഇതര അംഗങ്ങളുടെ എണ്ണം മൂന്നില്‍ കൂടരുതെന്നും കോടതി വ്യക്തമാക്കി.

സര്‍ക്കാര്‍ ഭൂമി കൈയേറി വഖഫിലേക്ക് മാറ്റിയിട്ടുണ്ടോ എന്ന തര്‍ക്കം തീര്‍പ്പാക്കാന്‍ സര്‍ക്കാരിന്റെ നിയുക്ത ഉദ്യോഗസ്ഥനെ അനുവദിക്കുന്ന വ്യവസ്ഥയിലാണ് മറ്റൊരു ഇടപെടല്‍. ഒരു എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥന് പൗരന്മാരുടെ വ്യക്തിപരമായ അവകാശങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ അനുവാദം നല്‍കാനാവില്ലെന്നും ഇത് അധികാര വിഭജനത്തിന്റെ ലംഘനമാകുമെന്നും നിരീക്ഷിച്ചുകൊണാണ് കോടതി ഇത് സ്റ്റേ ചെയ്തിരിക്കുന്നത്. തങ്ങളുടെ നിരീക്ഷണങ്ങൾ പ്രഥമദൃഷ്ട്യാ മാത്രമുള്ളതാണെന്നും നിയമത്തിൻ്റെ സാധുതയെ ചോദ്യം ചെയ്ത് കക്ഷികൾക്ക് കൂടുതൽ വാദങ്ങൾ ഉന്നയിക്കുന്നതിന് ഇത് തടസ്സമാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

വഖഫ് ബോർഡുകളിൽ ഇതരമതസ്ഥരുടെ നിയമനം തെറ്റാ​ണെന്ന് ഹർജിക്കാർ ചൂണ്ടിക്കാണിച്ചിരുന്നു. അഞ്ച് വർഷം ഇസ്‍ലാം മതം അനുഷ്ഠിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും ദീർഘകാല ഉപയോഗം കൊണ്ട് വഖഫ് ആയ സ്വത്തുക്കൾക്ക് സാധുതയുണ്ടെന്നുമുള്ളതടക്കം ആവശ്യങ്ങൾ ഹർജിക്കാർ മുന്നോട്ടുവെച്ചിരുന്നു. കഴിഞ്ഞ മെയ് 22-നാണ് നിയമത്തിന്റെ ഭരണഘടനാ സാധ്യത ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി വിധി പറയാൻ മാറ്റിയത്. അതേസമയം, കേന്ദ്ര സർക്കാരിനേറ്റ തിരിച്ചടിയാണ് കോടതി ഉത്തരവെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ അഡ്വ. സുൽഫിക്കർ അലി പറഞ്ഞു.

Content Highlights: Supreme Court partly pauses Waqf Act

To advertise here,contact us