ബെംഗളൂരു: മതപരിവര്‍ത്തനം ഒരു വ്യക്തിയുടെ അവകാശമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഹിന്ദു സമൂഹത്തില്‍ തുല്യതയുണ്ടെങ്കില്‍ എന്തിനാണ് മതം മാറുന്നതെന്ന് സിദ്ധരാമയ്യ ചോദിച്ചു. 'സമത്വം ഉണ്ടായിരുന്നെങ്കില്‍ തൊട്ടുകൂടായ്മ എങ്ങനെയുണ്ടായി? നമ്മളാണോ തൊട്ടുകൂടായ്മ ഉണ്ടാക്കിയത്? ഇസ്‌ലാമിലും ക്രിസ്ത്യാനിറ്റിയിലും മറ്റേത് മതത്തിലും അസമത്വങ്ങളുണ്ടാകും. ഞങ്ങളോ ബിജെപിയോ ആരോടും മതം മാറാന്‍ ആവശ്യപ്പെട്ടിട്ടില്ല. പക്ഷെ ആളുകള്‍ മതം മാറുന്നുണ്ട്. അത് അവരുടെ അവകാശമാണ്': സിദ്ധരാമയ്യ പറഞ്ഞു. സിദ്ധരാമയ്യയുടെ പരാമര്‍ശം വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്.
സിദ്ധരാമയ്യയ്‌ക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് ആര്‍ അശോക രംഗത്തെത്തി. സമത്വത്തിന്റെ കാര്യം വരുമ്പോള്‍ എന്തിനാണ് സിദ്ധരാമയ്യ എപ്പോഴും ഹിന്ദു മതത്തെ ലക്ഷ്യമിടുന്നതെന്ന് ആര്‍ അശോക ചോദിച്ചു. മുസ്‌ലീം സമുദായത്തെ സമത്വത്തെക്കുറിച്ച് ചോദ്യം ചെയ്യാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
'ജാതിവ്യവസ്ഥ ഹിന്ദു സമൂഹത്തിനുളളിലെ ശാപമാണ്. അതൊരു വസ്തുതയാണ്. എന്നാല്‍ കാലക്രമേണ ഹിന്ദു സമൂഹത്തെ തിരുത്താനും പരിവര്‍ത്തനം ചെയ്യാനും നിരവധി മഹാന്മാരായ പരിഷ്‌കര്‍ത്താക്കള്‍ ജന്മമെടുത്തു. സ്വയം തിരുത്താനും മാറാനുമുളള ശക്തി ഹിന്ദു സമൂഹത്തിനുണ്ട്. ബസവണ്ണ മുതല്‍ സ്വാമി വിവേകാനന്ദന്‍ വരെയും ഡോ. ബി ആര്‍ അംബേദ്കര്‍ മുതല്‍ ഇന്നുവരെ എണ്ണമറ്റ പരിഷ്‌കര്‍ത്താക്കള്‍ ഹിന്ദു സമൂഹത്തെ മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇസ്‌ലാമില്‍ ആഴത്തില്‍ വേരൂന്നിയ മതമൗലിക വാദവും ജിഹാദി മനോഭാവവും ഒരിക്കലും ചോദ്യംചെയ്യപ്പെടുകയോ തിരുത്തപ്പെടുകയോ ചെയ്തിട്ടില്ല. പരിഷ്‌കര്‍ത്താക്കള്‍ ഉയര്‍ന്നുവന്നാലും മുസ്‌ലീങ്ങള്‍ ഒരിക്കലും അത്തരം മാറ്റങ്ങള്‍ അംഗീകരിച്ചിട്ടില്ല': ബി അശോക പറഞ്ഞു.
മുസ്‌ലീങ്ങള്‍ ചരിത്രപരമായി ഔറംഗസീബിനെയും ടിപ്പു സുല്‍ത്താനെയും പോലുളള വ്യക്തികളെയാണ് ആദരിച്ചിരുന്നതെന്നും സെയിന്റ് ശിശുനാള ഷരീഫിനെയും ഡോ. അബ്ദുള്‍ കലാമിനെയും പോലുളള പരിഷ്‌കര്‍ത്താക്കളെ പരിഗണിച്ചിട്ടില്ലെന്നും അശോക ആരോപിച്ചു. സനാതന ധര്‍മത്തെയും ഹിന്ദുക്കളെയും അപമാനിക്കുന്ന ഇടതുപക്ഷ വീക്ഷണം മാറ്റിവെച്ച് ഉത്തരവാദിത്തമുളള നേതാവായി സിദ്ധരാമയ്യ സംസാരിക്കണമെന്നും അശോക ആവശ്യപ്പെട്ടു.
സിദ്ധരാമയ്യ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് കർണാടക ലെജിസ്ലേറ്റീവ് കൌൺസിലിലെ പ്രതിപക്ഷ നേതാവ് ചാലവടി നാരായണസ്വാമി വിമര്‍ശിച്ചു. ഇപ്പോള്‍ ജാതിസര്‍വേയില്‍ ദളിത് ക്രിസ്ത്യന്‍, ലിംഗായത്ത് ക്രിസ്ത്യന്‍, വൊക്കലിംഗ ക്രിസ്ത്യന്‍ തുടങ്ങിയ ഓപ്ഷനുകളുണ്ടെന്നും സോണിയാ ഗാന്ധിയെ പ്രീതിപ്പെടുത്താനാണ് സിദ്ധരാമയ്യ ഇത്തരം അസംബന്ധങ്ങള്‍ ചെയ്യുന്നതെന്നും നാരായണസ്വാമി പറഞ്ഞു.
സമത്വമുണ്ടാകുന്നത് മതത്തില്‍ നിന്നല്ലെന്നും അത് സ്‌നേഹം, വാത്സല്യം, ബഹുമാനം എന്നിവയില്‍ നിന്നാണ് വരുന്നതെന്നും കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. 'ഒരു മതത്തിനും യഥാര്‍ത്ഥത്തില്‍ സമത്വം കൊണ്ടുവരാന്‍ കഴിയില്ല. ജാതി സര്‍വേ നടത്തുന്നത് തന്നെ ഭരണഘടനാ വിരുദ്ധമാണ്. കേന്ദ്രസര്‍ക്കാരിന് മാത്രമേ അതിന് അധികാരമുളളു. അവര്‍ക്ക് ജാതി സര്‍വേകള്‍ നടത്താം. പക്ഷെ സെന്‍സസ് നടത്താനാവില്ല. സിദ്ധരാമയ്യയുടെ പരാമര്‍ശം രാഷ്ട്രീയപ്രേരിതമാണ്. മതം മാറിയ ക്രിസ്ത്യാനികള്‍ക്കായി ഒരു കോളം ചേര്‍ത്തിട്ടുണ്ടെങ്കില്‍ മതം മാറിയ ഹിന്ദുക്കള്‍ക്കും മുസ് ലീങ്ങള്‍ക്കും കോളങ്ങളുണ്ടായിരിക്കണം. മതപരിവര്‍ത്തന കോളങ്ങള്‍ ചേര്‍ക്കുന്നത് നിയമവിരുദ്ധമാണ്. നിരീശ്വരവാദികള്‍ പോലും ഉള്‍പ്പെടുന്നത് 'മറ്റുളളവര്‍' എന്ന കോളത്തിലാണ് എന്നും ബസവരാജ് ബൊമ്മെ പറഞ്ഞു.
Content Highlights: Conversion is an individual's right, if there is equality in Hindu society, will anyone convert?: Siddaramaiah