ബെംഗളൂരു: ലൈംഗികാതിക്രമകേസില്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന പ്രജ്വൽ രേവണ്ണ ഇനി ലൈബ്രറി ക്ലർക്കിൻ്റെ ജോലി ചെയ്യും. ദിവസേന 522 രൂപയാവും പ്രജ്വലിന് ലഭിക്കുന്ന കൂലി. ജയിൽ മാനദണ്ഡ പ്രകാരം തടവുകാർ മാസത്തിൽ പന്ത്രണ്ട് ദിവസം ജോലി ചെയ്യണം. ആഴ്ചയിൽ മൂന്ന് ദിവസം എന്ന നിലയിലാണ് ഇത് കണക്കാക്കുന്നത്. സഹതടവുകാര്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്യുക, എടുത്ത പുസ്തകങ്ങളുടെ രേഖകള്‍ സൂക്ഷിക്കുക എന്നിവയാണ് പ്രജ്വലിൻ്റെ ഉത്തരവാദിത്വങ്ങള്‍.
ജയില്‍ നിയമങ്ങള്‍ പ്രകാരം ജീവപര്യന്തം തടവുകാര്‍ക്ക് ഏതെങ്കിലും തൊഴില്‍ ചെയ്യേണ്ടതായുണ്ട്. തടവുകാരുടെ താല്‍പര്യവും സ്കില്ലും അനുസരിച്ചാവും ഇവർ ചെയ്യേണ്ട ജോലി നിശ്ചയിക്കുക. തനിക്ക് ഭരണനിര്‍വഹണ ജോലികള്‍ ചെയ്യണമെന്നായിരുന്നു രേവണ്ണ താല്‍പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ ലൈബ്രറിയിൽ ജോലി ചെയ്യാനാണ് ജയിൽ അധികൃതർ പ്രജ്വൽ രേവണ്ണയെ നിയോഗിച്ചിരിക്കുന്നത്.
സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്തു എന്നാണ് പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരായ കേസ്. ഈ ദൃശ്യങ്ങള്‍ പുറത്ത് പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. ഏകദേശം മൂവായിരത്തോളം വീഡിയോകളാണ് ഇത്തരത്തില്‍ പുറത്തുവന്നത്. പൊലീസില്‍ പരാതി ലഭിച്ചതോടെ 2024 ഏപ്രില്‍ 27ന് പ്രജ്വല്‍ വിദേശത്തേക്ക് കടന്നു. ഒടുവില്‍ മെയ് 31ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ പ്രജ്വലിനെ ഉടന്‍ തന്നെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് പ്രജ്വൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ജീവപര്യന്ത്യം തടവിന് ശിക്ഷിക്കുകയായിരുന്നു.
Content Highlights- Prajwal Revanna appointed as library clerk in jail, salary Rs 522