പൊലീസ് ആവശ്യപ്പെട്ടതിനാൽ ഇന്നലെ സംയമനം പാലിച്ചു,ഇനി അത് ഉണ്ടാകില്ല:കോൺഗ്രസ് മാർച്ചിനെക്കുറിച്ച് പ്രശാന്ത് ശിവൻ

പാര്‍ട്ടി ഓഫീസിന് നേരെ പ്രതിഷേധം തുടര്‍ന്നാല്‍ സംരക്ഷിക്കേണ്ട രീതി ബിജെപിക്ക് അറിയാമെന്ന് പ്രശാന്ത് ശിവന്‍ പറഞ്ഞു

പാലക്കാട്: കഴിഞ്ഞ ദിവസം ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി പാലക്കാട് (ഈസ്റ്റ്) ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍. പാര്‍ട്ടി ഓഫീസിന് നേരെ പ്രതിഷേധം തുടര്‍ന്നാല്‍ സംരക്ഷിക്കേണ്ട രീതി ബിജെപിക്ക് അറിയാമെന്ന് പ്രശാന്ത് ശിവന്‍ പറഞ്ഞു. പൊലീസ് ആവശ്യപ്പെട്ടതിനാല്‍ ഇന്നലെ സംയമനം പാലിച്ചുവെന്നും ഇനി അത് ഉണ്ടാകില്ലെന്നും പ്രശാന്ത് ശിവന്‍ മുന്നറിയിപ്പ് നല്‍കി. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോടതി തളളിക്കളഞ്ഞ കേസിലാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധമെന്നും അവര്‍ക്ക് യാതൊരു ധാര്‍മികതയുമില്ലെന്നും പ്രശാന്ത് ശിവന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ ഒരിക്കലും കേരളത്തിന് ഉള്‍ക്കൊളളാന്‍ കഴിയാത്തതാണെന്നും ലൈംഗിക വൈകൃതം പിടിച്ച രോഗിയെ സംരക്ഷിക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നതെന്നും പ്രശാന്ത് ശിവന്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരെ ലൈംഗിക പീഡന പരാതി ഉയര്‍ന്നതിനു പിന്നാലെയാണ് പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തളളുമുണ്ടായി. പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. പൊലീസിന്റെ മര്‍ദനത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലറുടെ തല പൊട്ടി. ജലപീരങ്കി പ്രയോഗിച്ച ശേഷം പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു.

Content Highlights: Prashant sivan about youth congress march to bjp palakkad office yesterday

To advertise here,contact us