ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തന്റെ കയ്യില്‍ അണുബോംബുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് വേണ്ടി വോട്ട് മോഷ്ടിക്കുകയാണെന്നും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് താനത് പറയുന്നതെന്നും താന്‍ ഈ അണുബോംബ് പൊട്ടിച്ചാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബാക്കിയുണ്ടാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
'തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ട് മോഷ്ടിക്കുകയാണ്. ആര്‍ക്കുവേണ്ടിയാണ് മോഷ്ടിക്കുന്നത്? ബിജെപിക്കുവേണ്ടിയാണ്. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പോടു കൂടി സംശയം വര്‍ധിച്ചു. തെളിവ് ലഭിച്ചു. മഹാരാഷ്ട്രയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ഒരുകോടി വോട്ടര്‍മാര്‍ കൂടി. ഞങ്ങളുടെ കൈവശം അണുബോംബുണ്ട്. അത് പൊട്ടിച്ചാല്‍ പിന്നെ ഇന്ത്യയില്‍ നിങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാന്‍ തന്നെ കഴിയില്ല.'-രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ക്രിക്കറ്റ് കളിക്കിടയിൽ ആളെ പറ്റിക്കുന്ന അമ്പയറെപ്പോലെയാണെന്നും 2017ലും 2022ലും ഗുജറാത്തിൽ കോൺഗ്രസിനെ തോൽപ്പിച്ചുവെന്നും രാഹുൽ ഗാന്ധി അടുത്തിടെ പറഞ്ഞിരുന്നു. 'വർഷങ്ങളായി ഗുജറാത്തിൽ കോൺഗ്രസ് തെറ്റായ തീരുമാനത്താൽ പുറത്താക്കപ്പെട്ട ഒരു ക്രിക്കറ്ററെപ്പോലെയായിരുന്നു. നിരന്തരമായി അങ്ങനെ പുറത്താക്കപ്പെടുമ്പോൾ ഇതത്ര ശരിയല്ല എന്ന് തോന്നും. 2017ലും 2022ലും വോട്ടർ ലിസ്റ്റിൽ കൃത്രിമം കാണിക്കുന്ന, പറ്റിക്കുന്ന ഒരു അമ്പയർ കാരണമാണ് നമ്മൾ തോറ്റത്'; എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. കോൺഗ്രസ് പ്രവർത്തകർ സിംഹങ്ങളെപ്പോലെയാണെന്നും, നമ്മുടെ ഗർജനം തിരികെപ്പിടിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
Content Highlights: There is atom bomb against election commission says rahul gandhi