ഡല്‍ഹിയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍; മൃതദേഹം യമുനാ നദിയില്‍

സ്‌നേഹയുടെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്

ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ആത്മ രാം സനാധന്‍ ധര്‍മ്മ കോളേജിലെ വിദ്യാര്‍ത്ഥിനിയും ത്രിപുര സ്വദേശിനിയുമായ സ്‌നേഹ ദെബ്‌നാഥിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നോര്‍ത്ത് ഡല്‍ഹിയില്‍ ഗീതാ കോളനി ഫ്‌ളൈ ഓവറിന് സമീപം യമുനാ നദിയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

ഇന്ന് വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്. നദിയില്‍ പൊങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സ്‌നേഹയുടെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. സ്‌നേഹയുടേത് ആത്മഹത്യയെന്ന നിഗമനത്തിലാണ് പൊലീസ്. ഇത് വ്യക്തമാക്കുന്ന ഒരു കുറിപ്പ് ലഭിച്ചിരുന്നതായി പൊലീസ് പറയുന്നു. ജീവിതത്തില്‍ തോറ്റുപോയെന്നും ഇനി ഈ ഭാരം താങ്ങി ജീവിക്കാന്‍ കഴിയില്ലെന്നുമാണ് കുറിപ്പില്‍ എഴുതിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. സിഗ്നേച്ചര്‍ ബ്രിഡ്ജില്‍ നിന്ന് ചാടി മരിക്കാന്‍ തീരുമാനിച്ചുവെന്നും ഇത് തന്റെ തീരുമാനമാണെന്നും കുറിപ്പിലുണ്ടായിരുന്നതായും പൊലീസ് അറിയിച്ചു. കുറിപ്പിലെ കൈപ്പട സ്‌നേഹയുടേതുതന്നെയാണെന്നാണ് പൊലീസ് പറയുന്നത്.

ജൂലൈ ഏഴാം തീയതി പുലര്‍ച്ചെ 5.56നാണ് സ്‌നേഹ അവസാനമായി കുടുംബാംഗങ്ങളെ ബന്ധപ്പെട്ടത്. സുഹൃത്ത് പിത്തൂനിയക്കൊപ്പം സരായി രോഹില്ല റെയില്‍വേ സ്റ്റേഷനില്‍ പോകുന്നുവെന്നായിരുന്നു കുടുംബാംഗങ്ങളെ അറിയിച്ചത്. ഇതിന് പിന്നാലെ കുടുംബാംഗങ്ങള്‍ സ്‌നേഹയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായ നിലയിലായിരുന്നു. തുടര്‍ന്ന് സുഹൃത്ത് പിത്തൂനിയയെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സ്‌നേഹയെ കണ്ടിരുന്നില്ല എന്നായിരുന്നു മറുപടി. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കി. സ്‌നേഹയുടെ മുറിയില്‍ കുടുംബാംഗങ്ങള്‍ നടത്തിയ പരിശോധനയിലാണ് കുറിപ്പ് കണ്ടെത്തിയത്. ഇത് പിന്നീട് പൊലീസിനെ ഏല്‍പിക്കുകയായിരുന്നു.

സ്‌നേഹയെ ഡല്‍ഹിയിലെ സിഗ്നേച്ചര്‍ ബ്രിഡ്ജിന് സമീപം ഇറക്കിവിട്ടതായി ഒരു ടാക്‌സി ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു. ഈ ഭാഗത്തുനിന്ന് മതിയായ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാത്തത് തുടക്കത്തില്‍ അന്വേഷണത്തിന് തിരിച്ചടിയായി. കുറിപ്പുകൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ വിശദനായ പരിശോധനയിലാണ് നദിയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights- Body of missing student found in Yamuna river says delhi police

To advertise here,contact us