ലഖ്നൗ: താമസക്കാരിയുടെ കുളിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് കുളിദൃശ്യങ്ങൾ ലൈവ് ആയി കണ്ടുവെന്ന പരാതിയിൽ വീട്ടുടമസ്ഥനെതിരേ കേസ്. ഒളിക്യാമറ കണ്ടെത്തിയതോടെ യുവതിയെ ഇയാൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് സംഭവം. സംഭവത്തിൽ ദുബഗ്ഗ പൊലീസ് എഫ്ഐആർ രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.
ബഹ്റൈചിൽ നിന്നുള്ള യുവതിയാണ് ദുബഗ്ഗ പൊലീസിൽ പരാതി നൽകിയത്. തന്റെ കുളിമുറിയിൽ വീട്ടുടമസ്ഥൻ ഒളിക്യാമറ സ്ഥാപിച്ചിരുന്നുവെന്നും താൻ അത് കണ്ടെത്തിയെന്നും യുവതി പരാതിയിൽ പറയുന്നു. ക്യാമറ വൈഫൈയുമായി ബന്ധിപ്പിച്ചിരുന്നു. യുവതി ശുചിമുറിയിൽ കയറുന്നത് ഇയാൾ ലൈവ് ആയി കാണുകയും ചെയ്തുവെന്നും യുവതി പറഞ്ഞു.
ജൂൺ 24-നാണ് യുവതി ക്യാമറ കണ്ടെത്തിയത്. ഇതോടെയാണ് ഞെട്ടിക്കുന്ന വിവരം യുവതി മനസ്സിലാക്കുന്നത്. ക്യാമറ കണ്ടെത്തിയതിന് പിന്നാലെ താൻ പിടിക്കപ്പെടുമെന്നായപ്പോൾ വീട്ടുടമസ്ഥൻ ക്ഷമാപണവുമായി തന്റെ അരികിലെത്തിയെന്നും യുവതി പറഞ്ഞു. പൊലീസിൽ പരാതി നൽകുമെന്നായപ്പോൾ ഇയാൾ യുവതിയെ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
Content Highlight : A hidden camera was installed in the bathroom; Homeowner watches resident's bathroom footage live