കൊൽക്കത്ത: നിയമവിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രതികൾ ലെെംഗികാതിക്രമം ആസൂത്രണം ചെയ്തതിന്‍റെ വിവരങ്ങളാണ് പുറത്തുവന്നത്. കുറ്റകൃത്യത്തിന് സെക്യൂരിറ്റി റൂം തയ്യാറാക്കി വെക്കാൻ സുരക്ഷാ ജീവനക്കാരനോട് പ്രതികൾ നിർദ്ദേശിക്കുകയും ആവശ്യത്തിന് വെള്ളവും ബെഡ്ഷീറ്റും ആവശ്യപ്പെടുകയും ചെയ്തു. കൃത്യത്തിന് ശേഷം പ്രതികൾ സെക്യൂരിറ്റി റൂമിൽ ഇരുന്ന് മദ്യപിക്കുകയും ശേഷം അടുത്തുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. അതിജീവിത പരാതി നൽകില്ല എന്നാണ് പ്രതികൾ കരുതിയെങ്കിലും അന്വേഷണം തുടങ്ങിയതോടെ സഹായത്തിനായി പ്രതികൾ രാഷ്ട്രീയ നേതാക്കളെയടക്കം ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് പറയുന്നു.
കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. രണ്ട് ദിവസങ്ങൾക്ക് മുൻപ് പ്രതികൾ എല്ലാവരെയും കോളേജിൽ തെളിവെടുപ്പിനായി കൊണ്ടുവന്നിരുന്നു. കനത്ത പൊലീസ് സുരക്ഷയിലാണ് കൊണ്ടുവന്നത്.
പ്രതികൾ സ്ഥിരം ശല്യക്കാരാണെന്നാണ് പൊലീസ് കണ്ടെത്തൽ. കേസിലെ മുഖ്യപ്രതി മോണോജിത് മിശ്ര നേരത്തെയും വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് കോളേജിലെ മുന്‍ സഹപാഠി വെളിപ്പെടുത്തിയിരുന്നു.
ജൂൺ 25നാണ് സൗത്ത് കൊൽക്കത്ത ലോ കോളേജിൽ വെച്ച് നിയമവിദ്യാർഥിനിയെ പ്രതികൾ അതിക്രൂരമായി ബലാത്സംഗം ചെയ്തത്. പഠനാവശ്യവുമായി ബന്ധപ്പെട്ട് സംഭവ ദിവസം വൈകിട്ട് നാല് മണിക്ക് കോളേജില്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി. ഇതിനിടെ മൊണോജിത് മിശ്ര അവിടേയ്ക്ക് വരികയും പെണ്‍കുട്ടിയോട് കൂടെ വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പെണ്‍കുട്ടിയെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലേക്ക് വലിച്ചിഴച്ച പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു.
Content Highlights: Culprits demanded security room and asked for bedsheets and water at kolkata rape case