യുവാവ് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു, പിന്നാലെ ബലാത്സംഗ പരാതി; ഡെലിവറി ബോയ് പീഡിപ്പിച്ചെന്ന കേസിൽ ട്വിസ്റ്റ്

യുവാവും യുവതിയും ദീർഘനാളായി സുഹൃത്തുക്കളാണെന്നാണ് പൊലീസ് പറയുന്നത്

പൂനെ: ഡെലിവറി ബോയ് ബലാത്സംഗം ചെയ്തുവെന്ന പൂനെ സ്വദേശിനിയായ 22 വയസുകാരിയുടെ പരാതിയിൽ വഴിത്തിരിവ്. യുവതി പറഞ്ഞ കാര്യങ്ങൾ കള്ളമാണെന്നും യുവാവിനെ യുവതിക്ക് നേരത്തെ പരിചയമുണ്ടായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. ബലാത്സംഗം ചെയ്ത ശേഷം പ്രതി സെൽഫിയെടുത്തെന്നും ചിത്രത്തിനൊപ്പം വീണ്ടും വരുമെന്ന് എഴുതിവെച്ചെന്നുമുള്ള യുവതിയുടെ ആരോപണം തെറ്റാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സെൽഫി എടുത്തത് പരസ്പര സമ്മതത്തോടെയാണെന്നും ചിത്രത്തിനൊപ്പം കുറിപ്പ് എഴുതിയത് യുവതി തന്നെയാണെന്നാണ് പൊലീസ് കണ്ടെത്തൽ.

ലൈംഗിക ബന്ധത്തിന് യുവാവ് യുവതിയെ നിർബന്ധിച്ചതാണ് വ്യാജ പരാതിക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. യുവാവും യുവതിയും ദീർഘനാളായി സുഹൃത്തുക്കളാണ്. സംഭവം നടന്നതെന്ന് പറയുന്ന ദിവസവും യുവാവ് ഫ്ലാറ്റിലെത്തി. തുടർന്ന് ലൈംഗിക ബന്ധത്തിലേർപ്പെടാൻ യുവതിയെ നിർബന്ധിച്ചു. ഇതിൽ താത്‌പര്യമില്ലാതിരുന്ന യുവതി പിന്നീട് യുവാവിനെതിരെ ബലാത്സംഗ പരാതി നൽകുകയായിരുന്നു.

ഡെലിവറി ബോയ് എന്ന വ്യാജേന വീട്ടിലേക്ക് വന്ന യുവാവ് തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. മുഖത്ത് സ്പ്രേ അടിച്ച ശേഷമായിരുന്നു ബലാത്സംഗം എന്നും യുവതി പറഞ്ഞിരുന്നു. ശേഷം സെൽഫി എടുക്കുകയും അതിന് താഴെ ഇനിയും വരുമെന്ന് എഴുതുകയും ചെയ്തുവെന്നും യുവതി ആരോപിച്ചിരുന്നു. സംഭവത്തിൽ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് വ്യക്തമായിരിക്കുന്നത്.

Content Highlights: Police finds pune rape case a false allegation, women filed case in vengenance

To advertise here,contact us