ലഖ്‌നൗ: ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട തർക്കം കലാശിച്ചത് കൊലപാതകത്തിൽ. സർക്കാർ പ്രൈമറി സ്കൂൾ അധ്യാപകൻ ഹെഡ് കോൺസ്റ്റബിളിനെ വെടിവെച്ചു കൊന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സുൻഹെദ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. സഹാറൻപൂരിൽ ജോലി ചെയ്തിരുന്ന ഹെഡ് കോൺസ്റ്റബിൾ അജയ് പൻവർ ആണ് കൊല്ലപ്പെട്ടത്. ഒരു മാസത്തെ അവധിക്ക് ഗ്രാമത്തിലായിരുന്നു അദ്ദേഹം.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരു പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ അജയ്, പ്രതിയായ അധ്യാപകനായ മോഹിതുമായി തർക്കത്തിലേർപ്പെട്ടതായി പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം അജയ് നടക്കാൻ പോയപ്പോൾ മോഹിത് വീണ്ടും വാക്കുതർക്കത്തിൽ ഏർപ്പെട്ടു. തർക്കം രൂക്ഷമായതിനെ തുടർന്ന് മോഹിത് വെടിയുതിർക്കുകയും അജയ് സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെടുകയുമായിരുന്നു.
കൊലപാതകത്തിന് പിന്നാലെ ബാഗ്പത് പൊലീസ് സൂപ്രണ്ട് സൂരജ് റായ് പ്രതിയെ പിടികൂടാൻ നാല് ടീമുകൾ രൂപീകരിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് മോഹിതിനെ ഗ്രാമത്തിനടുത്തുള്ള ഒരു വയലിൽ കണ്ടെത്തി. ഏറ്റുമുട്ടലിൽ മോഹിത് പൊലീസിന് നേരെ വെടിയുതിർത്തു. തുടർന്ന് കാലിൽ വെടിവെച്ചാണ് പൊലീസ് പ്രതിയെ കീഴ്പ്പെടുത്തിയത്. പരിക്കേറ്റ ഇയാളെ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.
Content Highlights: UP cop shot dead by government school teacher after dispute over cricket match