ഒറ്റയ്ക്ക് പോയതുകൊണ്ടാണ് ബലാത്സംഗം ചെയ്യപ്പെട്ടതെന്ന പരാമര്‍ശം: ടിഎംസി എംഎല്‍എയ്ക്ക് നോട്ടീസ്

ഒറ്റയ്ക്ക് പോകുന്ന കാര്യം ആരെയെങ്കിലും അറിയിക്കണമായിരുന്നു, അല്ലെങ്കില്‍ സുഹൃത്തുക്കളെ കൂടെ കൊണ്ടുപോകണമായിരുന്നു എന്നാണ് മദന്‍ മിത്ര പറഞ്ഞത്

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ത്ഥിനി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ വിവാദ പരാമര്‍ശം നടത്തിയ എംഎല്‍എയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. കമര്‍ഹട്ടി എംഎല്‍എ മദന്‍ മിത്രയ്ക്കാണ് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. മൂന്നുദിവസത്തിനകം വിവാദ പരാമര്‍ശത്തില്‍ വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. വിദ്യാര്‍ത്ഥിനി പ്രതികളുടെ അടുത്തേക്ക് പോയതുകൊണ്ടാണ് പീഡനത്തിന് ഇരയായതെന്നും ഒറ്റയ്ക്ക് പോകുന്ന കാര്യം ആരെയെങ്കിലും അറിയിക്കണമായിരുന്നു, അല്ലെങ്കില്‍ സുഹൃത്തുക്കളെ കൂടെ കൊണ്ടുപോകണമായിരുന്നു എന്നാണ് മദന്‍ മിത്ര പറഞ്ഞത്.

നേരത്തെ തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിയും സംഭവത്തില്‍ വിവാദ പരാമര്‍ശം നടത്തിയിരുന്നു. ഒരു സുഹൃത്ത് തന്നെ തന്റെ സുഹൃത്തിനെ ബലാത്സംഗം ചെയ്താല്‍ എന്തുചെയ്യാന്‍ കഴിയുമെന്നാണ് കല്യാണ്‍ ബാനര്‍ജി ചോദിച്ചത്. 'ഇത് ഒരു വിദ്യാര്‍ത്ഥി മറ്റൊരു വിദ്യാര്‍ത്ഥിയോട് ചെയ്തതാണ്. ആരാണ് അവളെ സംരക്ഷിക്കേണ്ടത്? സ്‌കൂളുകളില്‍ പൊലീസ് ഉണ്ടാകുമോ? ആരാണ് ഈ കുറ്റകൃത്യങ്ങളെല്ലാം ചെയ്യുന്നത്? ചില പുരുഷന്മാരാണ്. ആര്‍ക്കെതിരെയാണ് സ്ത്രീ പോരാടേണ്ടത്? കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. പക്ഷെ പുരുഷന്മാരുടെ മനസ് മാറാതെ ഇതില്‍ മാറ്റമുണ്ടാകില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും'- എന്നാണ് കല്യാണ്‍ ബാനര്‍ജി പറഞ്ഞത്.

ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സൗത്ത് കൊല്‍ക്കത്തയിലെ ലോ കോളേജില്‍ നിയമവിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. പഠനാവശ്യവുമായി ബന്ധപ്പെട്ട് സംഭവ ദിവസം വൈകിട്ട് നാല് മണിക്ക് കോളേജില്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി. ഇതിനിടെ കോളേജിലെ മുന്‍ യൂണിറ്റ് പ്രസിഡന്റ് കൂടിയായ മോണോജിത് മിശ്ര അവിടേയ്ക്ക് വരികയും പെണ്‍കുട്ടിയോട് കൂടെ വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഈ സമയം കേസിലെ മറ്റ് രണ്ട് പ്രതികളും കോളേജ് വിദ്യാര്‍ത്ഥികളുമായ സൈബ് അഹമ്മദും പ്രമിത് മുഖര്‍ജി പ്രമിത് മുഖോപാധ്യയും മോണോജിത്തിനൊപ്പം ഉണ്ടായിരുന്നു. പെണ്‍കുട്ടിയെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലേക്ക് വലിച്ചിഴച്ച പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി 7.30 നും 10.50 നുമിടയിലായിരുന്നു പീഡനം നടന്നത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കസ്ബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Content Highlights: tmc issues show cause notice to mla madan mitra over 'why did she go there' remark kolkata rape case

To advertise here,contact us