ഭാഷ അടിച്ചേല്‍പ്പിക്കല്‍ മൂലം കര്‍ണാടകയില്‍ 90,000 വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ തോറ്റു: തമിഴ്‌നാട് മന്ത്രി

കര്‍ണാടകയില്‍ 2024-ലെ എസ്എസ്എല്‍സി പരീക്ഷയില്‍ മൂന്നാം ഭാഷയായ ഹിന്ദിയില്‍ 90,000 വിദ്യാര്‍ത്ഥികളാണ് പരാജയപ്പെട്ടത്

ബെംഗളൂരു: കര്‍ണാടകയില്‍ 90,000 -ത്തിലധികം വിദ്യാര്‍ത്ഥികള്‍ ബോര്‍ഡ് പരീക്ഷയില്‍ പരാജയപ്പെട്ടത് ഭാഷ അടിച്ചേല്‍പ്പിക്കല്‍ മൂലമാണെന്ന് തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യമൊഴി. ഏത് ഭാഷ പഠിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം തെരഞ്ഞെടുക്കാന്‍ കഴിയണമെന്നും മൂന്നാം ഭാഷ ഒരു ഓപ്ഷനായിരിക്കണം അല്ലാതെ നിര്‍ബന്ധമായിരിക്കരുതെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരെയായിരുന്നു മന്ത്രിയുടെ വിമര്‍ശനം.

'വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ ഫണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ഫണ്ട് അനുവദിക്കാതെ സംസ്ഥാനങ്ങളെ സമ്മര്‍ദത്തിലാക്കി ഭാഷ അടിച്ചേല്‍പ്പിക്കുകയാണ് ലക്ഷ്യം. എന്നാല്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ ഇടപെട്ട് മുഴുവന്‍ ചെലവും സംസ്ഥാനം തന്നെ വഹിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്'- അന്‍ബില്‍ മഹേഷ് പറഞ്ഞു.

കര്‍ണാടകയില്‍ 2024-ലെ എസ്എസ്എല്‍സി പരീക്ഷയില്‍ മൂന്നാം ഭാഷയായ ഹിന്ദിയില്‍ 90,000 വിദ്യാര്‍ത്ഥികളാണ് പരാജയപ്പെട്ടത്. ഇതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ നയത്തെ ചോദ്യം ചെയ്ത് വിദ്യാഭ്യാസ വിദഗ്ദരടക്കം രംഗത്തെത്തിയിരുന്നു. കുട്ടികളെ അവരുടെ താല്‍പ്പര്യത്തിന് അനുസരിച്ച് ഭാഷ തെരഞ്ഞെടുക്കാന്‍ അനുവദിക്കുന്നതിന് പകരം എന്തിനാണ് മൂന്നാം ഭാഷയായി ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് എന്നാണ് ഉയര്‍ന്ന പ്രധാന ചോദ്യം.

ഹിന്ദി ആരുടെയും ശത്രുവല്ലെന്ന് അടുത്തിടെ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഈ പരാമർശത്തിന് മറുപടിയുമായി ഡിഎംകെ എംപി കനിമൊഴിയും രംഗത്തെത്തിയിരുന്നു. ഹിന്ദി ആരുടെയും ശത്രുവല്ല എന്നതുപോലെ തമിഴും ആരുടെയും ശത്രുവല്ലെന്നും ഉത്തരേന്ത്യക്കാര്‍ തമിഴ് പഠിക്കട്ടെ എന്നുമാണ് കനിമൊഴി പറഞ്ഞത്.

'ഞങ്ങളും ആരുടെയും ശത്രുവല്ല. എല്ലാവരും ഞങ്ങള്‍ക്ക് സുഹൃത്തുക്കളാണ്. ഞങ്ങളുടെ ഭാഷയും പഠിക്കൂ. ഉത്തരേന്ത്യയിലെ ജനങ്ങള്‍ കുറഞ്ഞത് ഒരു ദക്ഷിണേന്ത്യന്‍ ഭാഷയെങ്കിലും പഠിക്കട്ടെ. അതാണ് യഥാര്‍ത്ഥ ദേശീയോദ്ഗ്രഥനം.'-കനിമൊഴി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പേരില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുളള കേന്ദ്രസര്‍ക്കാരിന്റെ ശ്രമത്തിനെതിരെ ശക്തമായി പ്രതിഷേധമുയര്‍ത്തുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. 

Content Highlights: 90,000 students failed in Karnataka board exam due to hindi imposition says dmk minister

To advertise here,contact us