സോഷ്യലിസം, മതേതരത്വം എന്നീ പദങ്ങള്‍ ഭരണഘടനയില്‍ തുടരണോയെന്ന് ചിന്തിക്കണം: ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബല്ല

അടിയന്തരാവസ്ഥ നടപ്പിലാക്കിയവരാണ് ഇന്ന് ഭരണഘടനയുടെ പകര്‍പ്പുമായി നടക്കുന്നതെന്നും ആർഎസ്എസ് നേതാവ്

ന്യൂഡല്‍ഹി: ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും 'സോഷ്യലിസം', 'മതേതരത്വം' എന്നീ പദങ്ങള്‍ ഒഴിവാക്കണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ല. അടിയന്തരാവസ്ഥ നടപ്പിലാക്കിയ ഇന്ദിരാ ഗാന്ധി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ആര്‍എസ്എസ് നേതാവിന്റെ വിവാദ പരാമര്‍ശം. രാജ്യത്ത് അടിയന്തിരാവസ്ഥ ഏര്‍പ്പെടുത്തിയ കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട ദത്താത്രേയ ഇന്ത്യയിലെ ജനാധിപത്യത്തെ നിര്‍വചിക്കുന്ന മതേതരത്വം, സോഷ്യലിസം തുടങ്ങിയ പദങ്ങള്‍ ഭരണഘടനയില്‍ തിരുകിക്കയറ്റിയതാണെന്നും ഈ വാക്കുകള്‍ അവിടെ തുടരണമോ എന്ന് നാം ചിന്തിക്കണമെന്നും പറഞ്ഞു.

അടിയന്തരാവസ്ഥ നടപ്പിലാക്കിയവരാണ് ഇന്ന് ഭരണഘടനയുടെ പകര്‍പ്പുമായി നടക്കുന്നത്. അവര്‍ ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ല. നിങ്ങളുടെ പൂര്‍വ്വികരാണ് അത് ചെയ്തത്. രാജ്യത്തിന് വേണ്ടി കോണ്‍ഗ്രസ് മാപ്പ് പറയണം എന്നും ആര്‍എസ്എസ് നേതാവ് പറഞ്ഞു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ഉന്നമിട്ടായിരുന്നു പരാമര്‍ശം.

അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദി ആര്‍ട്സ്, അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍, ഹിന്ദുസ്ഥാന്‍ സമാചാര്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഹൊസബല്ലെ.

അടിയന്തരാവസ്ഥയെ എതിര്‍ക്കുന്നതില്‍ ആര്‍എസ്എസും അതിന്റെ പ്രത്യയശാസ്ത്രവും നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും ദത്താത്രേയ പറഞ്ഞു. അധികാരത്തില്‍ കടിച്ചുതൂങ്ങാനും ഭരണഘടനയുടെ യഥാര്‍ത്ഥ അന്തസത്തയെ അട്ടിമറിക്കാനുമാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ നടപ്പിലാക്കിയതെന്നും ഗഡ്കരി ആരോപിച്ചു.

Content Highlights: RSS leader Dattatreya Hosabale seeks removal of ‘socialist’ and ‘secular’ from Constitution's Preamble

To advertise here,contact us